
ആലപ്പുഴ: തകഴിയിലെ കർഷകൻ കെ ജി പ്രസാദിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കർഷക മോർച്ച ഇന്ന് മാർച്ച് നടത്തും. ആലപ്പുഴ കളക്ട്രേറ്റിലേക്ക് രാവിലെ 10 ന് നടക്കുന്ന മാർച്ച് കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ നായർ ഉദ്ഘാടനം ചെയ്യും. വിവിധ ആർഎസ്എസ്-ബിജെപി നേതാക്കളും സമരത്തിൽ പങ്കെടുക്കും.
തകഴിയിലെ കർഷക ആത്മഹത്യ; പൊലീസ് അന്വേഷണം ശക്തമാക്കി, പ്രതിഷേധം തുടരാൻ ആർഎസ്എസ്- ബിജെപി നേതൃത്വംകേന്ദ്ര സഹമന്ത്രി വി മുരളീധരൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ഇന്നും കെ ജി പ്രസാദിന്റെ വീട് സന്ദർശിക്കും. പ്രസാദിന്റെ സ്ഥലമായ തകഴി കുന്നുമ്മയിൽ യുഡിഎഫ് ജില്ലാ കമ്മിറ്റിയും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. വൈകിട്ട് നാലിന് നടക്കുന്ന യോഗം യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫിലെ പ്രമുഖ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
പ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വിഷം ഉള്ളിൽ ചെന്നാണ് കർഷകൻ മരിച്ചതെന്ന് കഴിഞ്ഞ ദിവസം പൊലീസിന് കൈമാറിയ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. മരിച്ച പ്രസാദ് ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയാണ്.
നെല്ല് സംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാൽ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ല. പ്രസാദ് തന്റെ വിഷമം മറ്റൊരാളോട് കരഞ്ഞു കൊണ്ട് പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.