തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെന്ഷന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന് ബാലഗോപാല്. സാമൂഹ്യ സുരക്ഷ പെന്ഷനും വിതരണം ചെയ്യും. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും. പെന്ഷന് നല്കുന്നതിനായി 900 കോടി രൂപ മാറ്റി വെക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നാലു മാസത്തെ കുടിശ്ശികയില് ജൂലൈ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക.
നവകേരള സദസ്സിന് മുമ്പ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കെ എന് ബാലഗോപാല് അറിയിച്ചു. ഓണത്തിന് ശേഷം പെൻഷൻ വിതരണം നടന്നിരുന്നില്ല. രണ്ട് ഗഡുക്കൾ ഒരുമിച്ച് നൽകാൻ ആലോചിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ഇത് ഒഴിവാക്കി. 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാ ബേസിലുള്ളത്. മസ്റ്ററിങ് ചെയ്തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
ഏഴര വര്ഷത്തിനുള്ളില് എല്ഡിഎഫ് സര്ക്കാരുകള് 57,604 കോടി രൂപ ക്ഷേമ പെന്ഷന് ഗുണഭോക്താക്കള്ക്കായി വിതരണം ചെയ്തിട്ടുണ്ടെന്നും കെ എന് ബാലഗോപാല് അറിയിച്ചു. രണ്ടാം പിണറായി സർക്കാർ 22,250 കോടി രൂപ നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പെന്ഷന് വിതരണത്തിന് പണം അനുവദിക്കാന് കഴിയാത്തതെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് പെന്ഷന് വിതരണം സംബന്ധിച്ച് ധനമന്ത്രിയുടെ പ്രസ്താവന.