കാസർകോട്ടെ കോൺഗ്രസില്‍ തർക്കം മുറുകുന്നു; രാജ് മോഹൻ ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് നേതാക്കള്‍
കാസർകോട്: മണ്ഡലം പുനഃസംഘടനയുമായി ബന്ധപ്പെട്ട് കാസർകോട്ടെ കോൺഗ്രസ് നേതൃത്വത്തിൽ തർക്കം മുറുകുന്നു. മുതിർന്ന നേതാക്കൾ സമവായ കമ്മറ്റിയിൽ നിന്ന് രാജിവെച്ചത് തിരിച്ചടിയായി. മണ്ഡലം പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് ഉള്ളിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ജില്ലയിൽ ഉടനീളം വ്യാപിക്കുകയാണ്. മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ, മുൻ ഡിസിസി പ്രസിഡൻ്റ് ഹക്കീം കുന്നിൽ, കെപിസിസി ഭാരവാഹികളായ കെ നീലകണ്ഠൻ, എ ഗോവിന്ദൻ നായർ, എ സുബ്ബയ്യാ റൈ എന്നിവരാണ് കെപിസിസി പ്രസിഡണ്ടിന് രാജിക്കത്ത് അയച്ചത്.
മണ്ഡലം പുനഃസംഘടനയിൽ, സമവായ സമിതിക്ക് വില നൽകാതെ രാജ് മോഹൻ ഉണ്ണിത്താനും ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസലും സ്വീകരിക്കുന്ന നിലപാടുകളാണ് പുതിയ പ്രതിഷേധങ്ങൾക്ക് വഴി ഒരുക്കിയത്. പിന്നാലെ രാജ് മോഹൻ ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് 36 കോൺഗ്രസ്സ് നേതാക്കൾ ഒപ്പിട്ട കത്ത് കെപിപിസിസിക്ക് കൈമാറി. എന്നാൽ, വിഷയത്തിൽ ഒഴിഞ്ഞു മാറിയ രാജ്മോഹൻ ഉണ്ണിത്താൻ തനിക്ക് ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന് പറഞ്ഞു.
തർക്കമുള്ള മണ്ഡലങ്ങളിൽ ഏകപക്ഷീയമായി പ്രസിഡൻ്റുമാരെ രാജ് മോഹൻ ഉണ്ണിത്താനും പി കെ ഫൈസലും നിയമിച്ചതായാണ് നേതാക്കൾ ഉന്നയിക്കുന്ന ആരോപണം. മണ്ഡലം പ്രസിഡൻ്റ് നോമിനേഷനുമായി ബന്ധപ്പെട്ട തർക്കം സമവായ കമ്മിറ്റി അംഗങ്ങൾ കെപിസിസിയെ യഥാസമയം അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. അതേസമയം, കെപിസിസി അംഗം കരിമ്പിൽ കൃഷ്ണനെ ഏകപക്ഷീയമായി സസ്പെൻ്റ് ചെയ്തതും നേതാക്കളെ ചൊടിപ്പിച്ചു.