കൊച്ചി: വിമാനത്തിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ എയർ ഇന്ത്യാ ജീവനക്കാരുടെ മൊഴിയെടുക്കാൻ നെടുമ്പാശേരി പൊലീസിന് കഴിഞ്ഞില്ല. ജീവനക്കാർക്ക് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തത് അന്വേഷണത്തെ ബാധിച്ചു. വിമാനത്തിനുള്ളിൽ കയറിയുള്ള പരിശോധന വ്യാഴാഴ്ച നടത്തും.
മുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടയിലാണ് സഹയാത്രികനായ സി ആർ ആൻ്റോ യുവനടിയെ അപമാനിച്ചത്. സംഭവത്തിൽ നടിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചെങ്കിലും കേസിലെ നിർണായകമായ വിവരങ്ങൾ നൽകേണ്ടത് വിമാന ജീവനക്കാരാണ്.
വിമാന കമ്പനിക്ക് പൊലീസ് നോട്ടീസ് നൽകിയെങ്കിലും ജീവനക്കാർ ഇതു വരെയും പൊലീസിന് മുന്നിലെത്തിയിട്ടില്ല. ജോലി ക്രമീകരണം ഉണ്ടായാൽ മാത്രമെ ജീവനക്കാർക്ക് അന്വേഷണ സംഘത്തിന് മുന്നിൽ എത്താൻ കഴിയുകയുള്ളു എന്നാണ് എയർ ഇന്ത്യ പൊലീസിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ വിമാനത്തിനുള്ളിൽ കയറിയുള്ള പരിശോധന രണ്ട് ദിവസത്തിനുള്ളിൽ സാധ്യമാകുമെന്നും അന്വേഷണം സംഘം വ്യക്തമാക്കി.
കേസിലെ പ്രതിയായ സി ആർ ആൻ്റോ ഇപ്പോഴും ഒളിവിലാണ്. വിമാനത്തിൽ വച്ച് വിൻ്റോ സീറ്റ് സംബന്ധമായ തർക്കം മാത്രമേ ഉണ്ടായിട്ടുള്ളു എന്നാണ് സി ആൻ്റോയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്. ആൻ്റോയുടെ മുൻകൂർ ജാമ്യാപേക്ഷ ഇയാഴ്ച ഹൈക്കോടതി പരിഗണിക്കും.