
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ നൂറ് കണക്കിന് സഹകരണ ബാങ്കുകളിൽ സിപിഐഎമ്മിന്റെ നേതാക്കൾ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകൾ സിപിഐഎം നേതാക്കളുടെ കള്ളപ്പണ നിക്ഷേപ കേന്ദ്രമായി മാറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം ഏർപ്പെടുത്തിയപ്പോൾ സഹകരണ ബാങ്കുകളെ ഉപയോഗിച്ച് രാവും പകലുമില്ലാതെ കള്ളപ്പണം നിക്ഷേപിച്ചു. കരുവന്നൂരിലെ തട്ടിപ്പ് പൂർണമായും പുറത്ത് വരും. മാത്രമല്ല ഇടത്-വലത് മുന്നണികൾ നടത്തിയ എല്ലാ കള്ളപ്പണ ഇടപാടുകളും കേന്ദ്ര ഏജൻസികൾ പുറത്തുകൊണ്ടുവരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പി എം വിശ്വകർമ്മ പദ്ധതിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്ന മന്ത്രി പി രാജീവിനേയും എറണാകുളം ജില്ലാ കളക്ടറേയും കെ സുരേന്ദ്രൻ വിമർശിച്ചു. പി എം വിശ്വകർമ്മ പദ്ധതി ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്നത് കേരളത്തിനാണ്. പി എം വിശ്വകർമ്മ പദ്ധതിയുടെ ഭാഗമായി തൊഴിൽ ലഭിക്കുന്ന 18 തൊഴിൽ വിഭാഗങ്ങൾ കേരളത്തിലുണ്ട്. അതിനാൽ ഇത് കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പദ്ധതിയാണ്. എന്നാൽ സർക്കാരിന്റെ മന്ത്രിമാരും, എംഎൽഎമാരും, ജില്ല കളക്ടറും പരിപാടിയിൽ നിന്നും വിട്ട് നിന്നത് പ്രതിഷേധാർഹമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ ലക്ഷകണക്കിന് വരുന്ന വിശ്വകർമ്മ വിഭാഗത്തിനും പരമ്പരാഗത കൈത്തൊഴിലുകാർക്ക് വേണ്ടിയും ആരംഭിച്ചതാണ് ഈ പദ്ധതി. 13000 കോടി രൂപയുടെ വികസന പദ്ധതികളാണ് കേന്ദ്രം ആരംഭിച്ചത്. പരമ്പരാഗത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പയി കൊടുക്കുന്ന പദ്ധതിയാണ്. അവർക്ക് പണിയായുധങ്ങൾ വാങ്ങുവാൻ 15000 രൂപ വരെ സൗജന്യ ധനസഹായം നൽകുന്നുണ്ട്. ഒപ്പം പാരമ്പരഗത തൊഴിൽ പരിശീലിപ്പിക്കുന്നതിനും നിരവധി സാമ്പത്തിക സഹായം നൽകുന്നുണ്ട്. ആ പദ്ധതി എന്തുകൊണ്ടാണ് മന്ത്രി രാജീവും എംഎൽഎയും ജില്ലാ കളക്ടറും ബഹിഷ്കരിച്ചത്. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ ജില്ലാ കളക്ടർ പോലും പങ്കെടുത്തില്ലെന്നത് ചെറിയ കാര്യമല്ല. ഇത്രയേയുള്ളൂ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ജില്ലാ കളക്ടർക്കും വിശ്വകർമ്മ വിഭാഗത്തിനോടുള്ള താല്പര്യം എന്നാണതിന്റെ തെളിവാണ് ഇന്ന് കണ്ടതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.