

കൊല്‍ക്കത്ത: വോട്ട് കിട്ടാൻ എന്തും ചെയ്യുമെന്ന നിലയിലാണ് പല സ്ഥാനാർത്ഥികളും. അത്തരത്തിൽ ഒരു സംഭവമാണ് പശ്ചിമ ബംഗാളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ദബ്‌രാജ്പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അനൂപ് കുമാര്‍ സാഹ വോട്ട് കിട്ടാൻ വോട്ടർമാരുടെ താടിവരെ വടിച്ചുനൽകി. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ശനിയാഴ്ചയാണ് പ്രചാരണത്തിനിടെ സാഹ വോട്ടറുടെ താടിവടിച്ച് നല്‍കിയത്. വോട്ടര്‍മാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സ്ഥാനാര്‍ത്ഥികള്‍ എന്തെല്ലാം വഴികളാണ് തേടുന്നതെന്നാണ് വീഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകള്‍.
മറ്റൊരു ബിജെപി സ്ഥാനാര്‍ത്ഥി ഡോ ഷര്‍വാധാ മുഖര്‍ജി മറ്റൊരു വ്യത്യസ്തമായ രീതിയാണ് പ്രചാരണത്തിനായി തെരഞ്ഞടുത്തത്. ബംഗാളിലെ ഇഷ്ടവിഭവമായ മത്സ്യങ്ങളിലൊന്നായ കട്‌ലയെ ഉപയോഗിച്ചായിരുന്നു പ്രചാരണം. ബിദാന്‍നഗര്‍ മണ്ഡലത്തിലെ മാര്‍ക്കറ്റിലെത്തിയ മുഖര്‍ജി കൈയില്‍ മീനും പിടിച്ചുകൊണ്ടാണ് തൃണമൂലിനെതിരെ സംസാരിച്ചത്. ബംഗാള്‍ സംസ്‌കാരത്തിന്റെ ഭാഗമായ മത്സ്യവും മാംസവുമൊക്കെ ബിജെപി സര്‍ക്കാര്‍ നിരോധിക്കുമെന്ന വ്യാജ പ്രചരണങ്ങളാണ് തൃണമൂല്‍ നടത്തുന്നതെന്നാണ് മുഖര്‍ജി പറയുന്നത്. മത്സ്യം എന്നത് ബംഗാളിന്റെ പാരമ്പര്യത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണെന്നും ഒരു ആഘോഷങ്ങളും മത്സ്യവിഭമില്ലാതെ ആഘോഷിക്കപ്പെടുന്നില്ല എന്നുമായിരുന്നു മുഖര്‍ജിയുടെ പ്രസംഗം.
തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തവണ 74 സിറ്റിങ് എംഎല്‍എമാരെയും ഒഴിവാക്കി പുതിയ മുഖങ്ങളെയും അനുഭവസമ്പത്തുള്ള നേതാക്കളെയുമാണ് അണിനിരത്തുന്നത്. അതേസമയം ബിജെപി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി നന്ദിഗ്രാം, ഭവാനിപൂര്‍ തുടങ്ങി രണ്ടിടത്താണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ഭവാനിപൂര്‍. 2021ല്‍ 1956വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മമതയ്‌ക്കെതിരെ നന്ദിഗ്രാമില്‍ സുവേന്ദു അധികാരി വിജയിച്ചിരുന്നു. 294അംഗ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 23, 29 എന്നീ ദിവസങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
Content Highlights: A candidate from Bharatiya Janata Party in West Bengal was seen shaving a resident’s beard during a campaign