
കോഴിക്കോട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ താഴെ വീണു കിടക്കുന്ന പഴങ്ങൾ കഴിക്കരുതെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീനാ ഫിലിപ്പ്. കൊറോണയുടെ പശ്ചാത്തലത്തിൽ ഞങ്ങൾ കുറേക്കൂടി ബോധവാന്മാരാണെന്നും നിബന്ധനകൾ പാലിക്കുന്നുണ്ടെന്നും മേയർ റിപ്പോർട്ടറിനോട് പറഞ്ഞു. 'കോർപ്പറേഷൻ ഓഫീസ് പ്രവർത്തനം നിർത്തിവയ്ക്കാനാവില്ല. ഇവിടെ വരുന്നവരുടെ വിവരം എഴുതി വയ്ക്കാറുണ്ട്. മാസ്ക് ധരിച്ചു വരണമെന്ന് പറഞ്ഞിട്ടുണ്ട് എല്ലാവർക്കും നിർദേശം നൽകിയിട്ടുണ്ട്.
സാനിറ്റൈസർ ഉപയോഗിക്കണമെന്നും കൂട്ടം കൂടരുതെന്നും മേയർ ആവശ്യപ്പെട്ടു. കളക്ടറും ആരോഗ്യവകുപ്പും നൽകുന്ന നിബന്ധനകൾ കോർപ്പറേഷനിലെ എല്ലാ ആശുപത്രികളിലും ബാധകമാണ്. ശുചീകരണത്തൊഴിലാളിക്ക് ഉൾപ്പടെ പ്രതിരോധശേഷിക്കുള്ള ചില ഗുളികകൾ നൽകുന്നുണ്ടെന്നും ബീനാ ഫിലിപ്പ് പറഞ്ഞു. ആരും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നില്ല. ഭയമില്ലാതെ ജാഗ്രതയോടെ ഇരിക്കുക എന്നതാണ് പ്രധാനമെന്നും അവർ കൂട്ടിച്ചേർത്തു.
ഒരാള്ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയിലാണ് സംസ്ഥാനം. മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ചെറുവണ്ണൂർ സ്വദേശിയായ 39 കാരനാണ് രോഗബാധയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ ആരോഗ്യവകുപ്പിനെ സമീപിക്കുകയായിരുന്നു. മരുതോങ്കര സ്വദേശി ചികിത്സ തേടിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇയാളും ചികിത്സയ്ക്കായി എത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ എൻ ഐ വി പൂനയുടെ ലാബിലാണ് പരിശോധന നടത്തിയത്. നിലവില് ആശുപത്രിയില് ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം നാല് ആയി.