റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അളവെടുക്കേണ്ട; സംസ്ഥാന കെട്ടിട നികുതി ഭേദഗതി ബില്‍ പാസാക്കി

മുമ്പ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും നേരിട്ടുപോയി അളന്ന് തിട്ടപ്പെടുത്തിയാണ് നികുതി നിശ്ചയിച്ചിരുന്നത്
റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അളവെടുക്കേണ്ട; സംസ്ഥാന കെട്ടിട നികുതി ഭേദഗതി ബില്‍ പാസാക്കി

തിരുവനന്തപുരം: സംസ്ഥാന കെട്ടിട നികുതി ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ഇനി മുതല്‍ ഒറ്റതവണ നികുതി നിശ്ചയിക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് പോയി അളവ് എടുക്കണ്ടേ. മുമ്പ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും നേരിട്ടുപോയി അളന്ന് തിട്ടപ്പെടുത്തിയാണ് നികുതി നിശ്ചയിച്ചിരുന്നത്.

പുതിയ ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ അന്തിമ അനുമതി നല്‍കുമ്പോള്‍ തിട്ടപ്പെടുത്തിയ വിസ്തീര്‍ണം അനുസരിച്ച്, റവന്യൂ വകുപ്പ് ഒറ്റത്തവണ നികുതി നിശ്ചയിക്കും. രണ്ടു വകുപ്പിലെയും ഉദ്യോഗസ്ഥരെത്തി കെട്ടിടങ്ങള്‍ അളന്ന് തിട്ടപ്പെടുത്തേണ്ടതില്ല. ആഢംബര നികുതി എന്ന വാക്കിന് പകരം അഡിഷണല്‍ നികുതി എന്നാക്കിയിട്ടുണ്ട്.

1964ലെ ഭൂപതിവ് നിയമത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. നിയമത്തിലെ നാലാം വകുപ്പിലാണ് പ്രധാനഭേദഗതി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവല്‍ക്കരിച്ചു നല്‍കാന്‍ നിയമത്തിലൂടെ ഇനി സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി. കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പതിച്ചു നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇതോടെ നിയമസാധുത ലഭിക്കും.

ഇടുക്കി ജില്ലയിലാണ് നിയമ നിര്‍മ്മാണം കൊണ്ട് കൂടുതല്‍ പ്രയോജനം ലഭിക്കുക. പട്ടയ ഭൂമിയിലെ എല്ലാ നിയമവിരുദ്ധ നിര്‍മ്മാണങ്ങളും ഇതിലൂടെ സാധൂകരിക്കപ്പെടും. പട്ടയ ഭൂമിയിലെ റിസോര്‍ട്ട് നിര്‍മ്മാണം, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം, വാണിജ്യ മന്ദിരങ്ങള്‍ എല്ലാത്തിനും ആനുകൂല്യം ലഭിക്കും. ഇതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാനാകും. നിയമത്തിന്റെ ഭാഗമായുള്ള ചട്ടം രൂപീകരിക്കുന്നതോടെയാകും സാധുത ലഭിക്കുക. ഇടുക്കിയിലെ കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ കൊണ്ടുവന്ന നിയമ ഭേദഗതി നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com