പി എസ് സിയുടെ പേരില്‍ ജോലി തട്ടിപ്പ്; 50 ലക്ഷം രൂപ തട്ടിയതായി പൊലീസ്, പ്രതികൾക്കായി തിരച്ചിൽ ഊർജിതം

വിജിലൻസിൽ അസിസ്റ്റന്റ് സെക്രട്ടറിയേറ്റ്‌ എന്ന തസ്തികയുടെ പേരിലായിരുന്നു തട്ടിപ്പ്
പി എസ് സിയുടെ പേരില്‍ ജോലി തട്ടിപ്പ്; 50 ലക്ഷം രൂപ തട്ടിയതായി പൊലീസ്, പ്രതികൾക്കായി തിരച്ചിൽ ഊർജിതം

തിരുവനന്തപുരം: പി എസ് സിയുടെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയ സംഭവത്തിൽ 50 ലക്ഷം രൂപയുടെ തട്ടിപ്പ്‌ നടന്നതായി പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. രണ്ടും ലക്ഷം രൂപ വീതം ഓരോരുത്തരിൽ നിന്നും ഈടാക്കിയാണ് തട്ടിപ്പ് നടത്തിയത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്‌ രൂപീകരിച്ചായിരുന്നു തട്ടിപ്പ്‌ നടന്നതെന്ന് പൊലീസ് അറിയിച്ചു.

വിജിലൻസിൽ അസിസ്റ്റന്റ് സെക്രട്ടറിയേറ്റ്‌ എന്ന തസ്തികയുടെ പേരിലായിരുന്നു തട്ടിപ്പ്. തൃശൂർ ആമ്പല്ലൂർ സ്വദേശി അമ്പിളി, പത്തനംതിട്ട അടൂർ സ്വദേശി രാജലക്ഷ്‌മി എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കിയത്. ഇവർക്കായുള്ള തിരച്ചൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. ഇരുവരുടെയും പേരിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

പി എസ് സി വഴി ജോലി ലഭിച്ചെന്നും സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകണമെന്നും അറിയിപ്പ് ലഭിച്ചതായി പറഞ്ഞ് രണ്ട് പേര്‍ തിങ്കളാഴ്ച തിരുവനന്തപുരം പട്ടത്തെ പി എസ് സി ഓഫീസിലെത്തുകയുണ്ടായി. ഇതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇരുവരെയും ചോദ്യം ചെയ്തതോടെ ‘മാഡം’ എന്ന് വിളിക്കുന്ന സ്ത്രീ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

അന്വേഷണത്തിൽ രാജലക്ഷ്മിയും അമ്പിളിയുമാണ് മാഡം എന്ന് പൊലീസ് കണ്ടെത്തി. പിഎസ്‌സിയിൽ പിൻവാതിൽ നിയമനം നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാത്തവരിൽ നിന്നടക്കം പണം വാങ്ങിച്ചതായി പൊലീസ് പറഞ്ഞു. പത്തിലധികം പേർ പണം നൽകിയതായാണ് വിവരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com