കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി
കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജനെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. അപകടം മനപൂർവ്വമല്ലെന്നും ആക്സിലേറ്ററിൽ കാൽ അമർന്നു പോയതാണെന്നും തെളിവെടുപ്പിനിടെ പ്രതി പ്രിയരഞ്ജൻ പൊലീസിനോട് പറഞ്ഞു. മോട്ടോർ വാഹന വകുപ്പും സ്ഥലത്ത് പരിശോധന നടത്തി.

പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ആദിശേഖർ കൊല്ലപ്പെട്ട പുളിങ്കോട് ക്ഷേത്രത്തിനു മുന്നിലെ റോഡിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. തിരുവനന്തപുരം റൂറൽ എസ്പി ഡി ശില്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട്ടിലെ കുഴിത്തുറയിൽ നിന്ന് ഇന്നലെ പ്രതിയെ പിടികൂടിയത്. പ്രതി ഉപയോഗിച്ച കാറിന്റെയും ആദിശേഖർ ഓടിച്ചിരുന്ന സൈക്കിളിന്റെയും പരിശോധന മോട്ടോർ വാഹന വകുപ്പ് ഇന്ന് പൂർത്തിയാക്കി. അതേസമയം പ്രതി പ്രിയരഞ്ജന്റെ ഭാര്യ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുടുംബത്തിനെതിരെ അധിക്ഷേപം നടത്തുന്നതായി ആദിശേഖറിന്റെ കുടുംബം ആരോപിച്ചു.

കഴിഞ്ഞമാസം 30നായിരുന്നു പത്താം ക്ലാസുകാരനായ ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്. ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ആരോപണത്തിന് ബലം നൽകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. നാളെ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലുമെന്ന് പോലീസ് വ്യക്തമാക്കി

Related Stories

No stories found.
logo
Reporter Live
www.reporterlive.com