75 ഐസൊലേഷൻ ബെഡുകൾ, 6 ഐസിയുകൾ, 4 വെൻ്റിലേറ്ററുകൾ; നിപ ബാധിതർക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് സജ്ജം

കുഞ്ഞുങ്ങൾക്ക് ഐസൊലേഷൻ ട്രീറ്റ്മെന്റ് ആവശ്യമെങ്കിൽ അതിനുള്ള ക്രമീകരണങ്ങൾ സജ്ജമാണ്
75 ഐസൊലേഷൻ ബെഡുകൾ, 6 ഐസിയുകൾ, 4 വെൻ്റിലേറ്ററുകൾ; നിപ ബാധിതർക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് സജ്ജം

കോഴിക്കോട്: നിപ ബാധിതർക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്രമീകരണങ്ങൾ പൂർണ്ണമായെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. 75 ഐസൊലേഷൻ ബെഡുകളും ആറ് ഐസിയുകളും നാല് വെൻ്റിലേറ്ററുകൾ സജ്ജമായെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു. സജ്ജീകരണങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

കുഞ്ഞുങ്ങൾക്ക് ഐസൊലേഷൻ ആവശ്യമെങ്കിൽ അതിനുള്ള ക്രമീകരണങ്ങൾ സജ്ജമാണ്. മെഡിക്കൽ കോളേജിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടക്കുന്നുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, ആരോ​ഗ്യപ്രവ‍ർത്തകർ, ലാബ് ഓപ്പറേറ്റർമാർ എന്നിവരെ ആവശ്യമെങ്കിൽ മറ്റ് ജില്ലകളിൽ നിന്ന് എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ കഴിഞ്ഞ് പോയ പിജി സ്റ്റുഡന്റ്സിന്റെ വേക്കൻസിയുണ്ട്. അവിടേക്ക് ആളുകളെ എടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്ക് നി‍ദ്ദേശം നൽകിയിട്ടുണ്ട്.

ഹൈ റിസ്ക് ആയവരെയാണ് ഐസൊലേഷൻ ചെയ്യുന്നത്. എല്ലാവ‍ര്‍ക്കും ഹോസ്പിറ്റലിൽ ഐസൊലേഷൻ വേണ്ട. രോ​ഗ ലക്ഷണമില്ലാത്തവ‍ർക്ക് വീട്ടിൽ തന്നെ ഐസൊലേറ്റ് ചെയ്യാം. പനി ലക്ഷണമുണ്ടെങ്കിൽ ആരോ​ഗ്യപ്രവ‍ർത്തകരുമായി ബന്ധപ്പെടണം. ഐസിയു ആവശ്യമുള്ളവ‍ർ‌ക്കാണ് മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കുന്നതെന്നാണ് നിലവിൽ കണ്ടിരിക്കുന്നത്. നിപ പ്രോട്ടോക്കോൾ പ്രകാരം ഒരാൾക്ക് ഒരു മുറി, അതിലൊരു ബാത്ത്റൂം എന്ന നിലയിലായിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രോ​ഗികൾ പരസ്പരം സമ്പർക്കത്തിൽ വരാൻ പാടില്ല എന്നതിനാലാണ് ഇത്. 21മുറികളാണ് ആദ്യം കണ്ടിരുന്നത്. ഇപ്പോൾ 75 മുറികൾ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യആശുപത്രിയിലുള്ളവ‍ർക്ക് അവിടെ തന്നെ ചികിത്സ തേടാം. നിപ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com