ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം; പ്രതിരോധിച്ചെന്ന് ഇസ്രയേല്‍

ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് തിരിച്ചടി
ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം; പ്രതിരോധിച്ചെന്ന് ഇസ്രയേല്‍

ടെൽ അവീവ്: ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടന്നതായി റിപ്പോർട്ട്. തലസ്ഥാനമായ ടെല്‍അവീവ് ഉള്‍പ്പെടെ പലയിടത്തും അപായസൈറണ്‍ മുഴങ്ങി. എന്നാൽ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകളെ പ്രതിരോധിച്ചെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ.

​​ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80 ലേറെ പലസ്തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ആക്രമണത്തിൽ 35,984 പലസ്തീൻ പൗരന്മാർ കൊല്ലപ്പെടുകയും 80,643 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 1139 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്.

ജബൈല ക്യാമ്പിലെ ഇസ്രയേലി സൈനികരെ പിടികൂടുകയും കൊല്ലുകയും ചെയ്തെന്ന് ഹമാസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദം ഇസ്രയേൽ മിലിറ്ററി തള്ളിയിരുന്നു. ഇതിനിടെ ഈജിപ്തിൽ നിന്ന് സാധനങ്ങളുമായി നാല് ട്രക്കുകൾ ​ഗാസയിലേക്ക് പ്രവേശിച്ചു.

റഫയില്‍ നടത്തുന്ന ആക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിട്ടിരുന്നു. ഗാസയിലെ ഇസ്രയേല്‍ അധിനിവേശം തടയണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നല്‍കിയ ഹരജിയില്‍ വിധി പറയുകയായിരുന്നു കോടതി. കൂടാതെ ബന്ദികളെ ഹമാസ് നിരുപാധികം വിട്ടയക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റഫ ആക്രമണം പലസ്തീനികളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാക്കി. കരയാക്രമണം കാരണം അഭയാര്‍ഥികളാകുന്നവരുടെ എണ്ണം ഇനിയും ഉയരും. എട്ട് ലക്ഷത്തിലേറെ പലസ്തീനികള്‍ അഭയാര്‍ത്ഥികളായി മാറി.

പലസ്തീന്‍ ജനതയെ അപകടത്തിലേക്ക് തള്ളിവിടുന്ന നടപടികളില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്നും കോടതി ആവശ്യപ്പെട്ടു. റഫയില്‍ ആക്രമണം സിവിലിയന്‍ കൂട്ടക്കുരുതിക്ക് ആക്കം കൂട്ടുകയാണ്. യുഎന്‍ വംശഹത്യാ ചട്ടപ്രകാരം റഫ ആക്രമണം പൂര്‍ണ തകര്‍ച്ചയിലേക്കാവും കാര്യങ്ങള്‍ എത്തിക്കുക. ഗാസയിലെ ദുരന്തപൂര്‍ണ്ണമായ അവസ്ഥ മുന്‍നിര്‍ത്തി നേരത്തെ പുറപ്പെടുവിച്ച കോടതി ഉത്തരവ് ഇസ്രയേല്‍ നടപ്പാക്കണം. ഗാസയില്‍ എവിടെയും പ്രവേശിച്ച് അന്വേഷണം നടത്താന്‍ ഇസ്രായേല്‍ അനുമതി നല്‍കണം. റഫയില്‍ എല്ലാ സൈനിക നടപടികളും ഉടന്‍ നിര്‍ത്തണം. റഫ അതിര്‍ത്തി തുറന്ന് ഗാസയില്‍ ഉടനീളം സഹായം എത്തിക്കാന്‍ വൈകരുതെന്നും കോടതി ആവശ്യപ്പെട്ടു.

വംശഹത്യ ആരോപണം അന്വേഷിക്കാന്‍ ഇസ്രയേല്‍ ഫലപ്രദമായ നടപടി സ്വീകരിക്കുകയും ഉചിത സമിതിയെ അനുവദിക്കുകയും വേണം. ഒരു മാസത്തിനകം കൈക്കൊണ്ട നടപടികള്‍ കോടതിയെ ഇസ്രയേല്‍ അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. രണ്ടിനെതിരെ 13 ജഡ്ജിമാര്‍ റഫ ആക്രമണം നിര്‍ത്തണമെന്ന കോടതി വിധിയെ പന്തുണച്ചു. അതേസമയം, കോടതി വിധി ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രത്യേക യോഗം വിളിച്ചു. കോടതി വിധി ഗാസ യുദ്ധത്തില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com