
ഗാസ സിറ്റി: ഹമാസ് ബന്ദികളാക്കിയവരുടെ മോചനം സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് ഖത്തർ. ചർച്ചകൾ നിർണ്ണായക ഘട്ടത്തിലാണ്. ബന്ദികളുടെ മോചനത്തിൽ ശുഭപ്രതീക്ഷയാണെന്ന് ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ 50 ഓളം സാധാരണക്കാരെ മോചിപ്പിക്കുക, ഇസ്രയേൽ ജയിലുകളിൽ നിന്ന് പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുക എന്നിവ സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്. വെടിനിര്ത്തല് നടപ്പിലാക്കുന്നതിന് വേണ്ടി ഖത്തര് നടത്തുന്ന ഇടപെടലുകള് വിജയം കണ്ടേക്കുമെന്നാണ് ഇപ്പോള് വരുന്ന സൂചനകള്.
അതേസമയം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 ആയി. മുപ്പതിനായിരത്തിലധികം പേർക്കാണ് പരിക്കേറ്റത്. വെസ്റ്റ് ബാങ്കിൽ 217 പേർ കൊല്ലപ്പെട്ടു. 2750 പേർക്കാണ് പരിക്കേറ്റത്. നിലവിൽ ഗാസയിലെ മൂന്ന് ആശുപത്രികളിൽ നിന്ന് രോഗികളെ ഒഴിപ്പിക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അൽശിഫ, അൽ അലി, ഇൻഡോനേഷ്യൻ ആശുപത്രികൾ ഒഴിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ആശുപത്രികൾ സഹായം അഭ്യർത്ഥിച്ചതായി ലോകാരോഗ്യസംഘടന അറിയിച്ചു. വടക്കൻ ഗാസയിലെ എല്ലാ ആശുപത്രികളും പ്രവർത്തനം നിർത്തിയിരിക്കുകയാണ്.
അതിനിടെ യുഎൻ പലസ്തീനിയൻ അഭയാർത്ഥി ഏജൻസിയുടെ കണക്കുകൾ അനുസരിച്ച് ഒക്ടോബർ ഏഴ് മുതൽ ഏകദേശം 17 ലക്ഷം ആളുകൾ ഗാസയിൽ നിന്ന് പലായനം ചെയ്തു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരിൽ 75 ശതമാനവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണെന്നും ഏജൻസി പറയുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഡസൻ കണക്കിന് കുട്ടികൾ ഉൾപ്പെടെ മൂവായിരത്തിലധികം പലസ്തീനികൾ വെസ്റ്റ്ബാങ്കിൽ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന് രാജ്യത്തെ മുസ്ലിങ്ങളോട് ജർമ്മനി ആവശ്യപ്പെട്ടു. എല്ലാ ഇസ്ലാമിക സംഘടനകളും സമൂഹത്തോടുള്ള ചുമതലകൾ തിരിച്ചറിയണമെന്നും ഇസ്രയേലിനൊപ്പം നിൽക്കണമെന്നും ആഭ്യന്തര മന്ത്രി നാൻസി ഫൈസർ പറഞ്ഞു.