
റഫ: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം. അൽ ശിഫ ആശുപത്രിയിൽ ആയിരങ്ങളാണ് മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നത്. വെസ്റ്റ് ബാങ്കിലും രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും നിലച്ച അവസ്ഥയിലാണ്.
ഗാസയിലെ ഏറ്റവും വലിയ ആതുരാലയമായ അൽ ശിഫ ആശുപത്രി പൂർണമായും ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലാണ്. ആശുപത്രിക്ക് നേരെ രൂക്ഷമായ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേൽ സേനയുടെ നേതൃത്വത്തിൽ റെയ്ഡും തുടരുകയാണ്. ഹമാസിന്റെ ഒളിത്താവളമാണ് അൽ ശിഫ ആശുപത്രിയെന്നാണ് ഇസ്രയേലിന്റെ ആരോപണം.
ഇന്ധനം തീർന്ന് മെഡിക്കൽ ഉപകരണങ്ങൾ നിലച്ചതോടെ നവജാത ശിശുക്കൾ ഉൾപ്പെടെ മരണത്തിന് കീഴടങ്ങുന്ന സാഹചര്യമാണ്. രോഗികളും അഭയാർഥികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ആശുപത്രിയിൽ അഭയം തേടിയിരിക്കുന്നത്. ഭക്ഷണവും വെള്ളവും ഇല്ലാതെ കഴിയുന്ന ഇവർ ഏത് നിമിഷവും മരണത്തെ മുന്നിൽ കണ്ടാണ് ജീവിക്കുന്നത്.
വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. നിരവധി ആളുകളാണ് ഇവിടെയും മരണത്തിന് കീഴടുങ്ങുന്നത്. ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. ആശുപത്രികൾ യുദ്ധക്കളമാക്കരുതെന്ന് ഐക്യരാഷ്ട്ര സഭ ആവർത്തിച്ചു. ഗാസയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലും കൂടുതൽ സൈനികരെ ഇറക്കി ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേൽ സൈന്യം.