

യുഎഇയിൽ ഇന്ന് മുതൽ വിമാനത്താവളങ്ങളുടെ പ്രവർത്തനം പരിമിതമായ തോതിൽ പുനരാരംഭിക്കുമെന്ന് ദുബായ് എയർപോർട്ട്സ് സ്ഥിരീകരിച്ചു. ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, ദുബായ് വേൾഡ് സെൻട്രൽ - അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്ന് നിശ്ചിത എണ്ണം വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി നൽകും. യാത്രക്കാരുടെ വിമാനം പുറപ്പെടുന്ന സമയം എയർലൈനിൽ നിന്ന് നേരിട്ട് സ്ഥിരീകരണം ലഭിക്കാതെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.
യുഎസും ഇസ്രായേലും ടെഹ്‌റാനിൽ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി അയൽരാജ്യങ്ങളായ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 28-നാണ് ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, ദുബായ് വേൾഡ് സെൻട്രൽ - അൽ മക്തൂം ഇന്റർനാഷണൽ എന്നിവിടങ്ങളിലെ വിമാന സർവീസുകൾ നിർത്തിവെച്ചത്.
യുഎഇ വിമാനത്താവളങ്ങളിൽ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മേഖലയിലുണ്ടായ സമീപകാല സംഭവവികാസങ്ങളെത്തുടർന്ന് യാത്ര തടസ്സപ്പെട്ടവർക്ക്, എയർലൈനുകൾ അറിയിക്കുന്ന സമയക്രമമനുസരിച്ച് അതത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് മടങ്ങാൻ ഇതിലൂടെ സാധിക്കും.
യാത്ര തടസ്സപ്പെട്ടവർ തങ്ങളുടെ വിമാനത്തിന്റെ സമയത്തെക്കുറിച്ച് എയർലൈനുകളിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കാതെ വിമാനത്താവളങ്ങളിലേക്ക് പോകരുതെന്ന് അതോറിറ്റി അഭ്യർത്ഥിക്കുന്നു. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാനും നടപടിക്രമങ്ങൾ സുഗമമാക്കാനും ഇത് അത്യാവശ്യമാണ്.
യാത്രക്കാരുടെ സഹകരണത്തിന് നന്ദി അറിയിക്കുന്ന അതോറിറ്റി, നിർദ്ദേശങ്ങൾ പാലിക്കുന്നത് നടപടികൾ വേഗത്തിലാക്കാനും വിമാനത്താവള പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുമെന്ന് ഊന്നിപ്പറയുന്നു.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി യുഎഇ വ്യോമപാത ഭാഗികമായി താൽക്കാലികമായി അടച്ചതിനെത്തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, യുഎഇ വഴി യാത്ര ചെയ്യുന്നവർക്കായി പ്രമുഖ യുഎഇ വിമാനക്കമ്പനികൾ ടിക്കറ്റ് തുക തിരികെ നൽകുന്നതിനും റീബുക്കിംഗിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Dubai resumes limited flight services as authorities advise passengers to verify schedules with airlines and stay updated on travel changes.