

യുഎഇയുടെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളില്‍ റൂം ബൂക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായതായി കണക്കുകൾ. ഈ വര്‍ഷം ആദ്യ 10 മാസത്തെ കണക്കനുസരിച്ച് 79.3 ശതമാനമാണ് ഹോട്ടല്‍ ഒക്യുപെന്‍സി നിരക്ക്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ഇതെന്ന് മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി പറഞ്ഞു. ഹോട്ടല്‍ ബുക്കിങ് വര്‍ദ്ധിച്ചതോടെ ഈ വര്‍ഷത്തെ 10 മാസത്തില്‍ ഹോട്ടല്‍ മേഖലയില്‍ നിന്നുള്ള മൊത്തം വരുമാനം 8,900 കോടി ദിര്‍ഹത്തിലെത്തി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 78 ശതമാനമായിരുന്നു ഹോട്ടല്‍ ഒക്യുപെന്‍സി നിരക്ക്. കൂടതുല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വേള്‍ഡ്സ് കൂളസ്റ്റ് വിന്റര്‍ ക്യാംപെയ്ന്റെ ആറാം പതിപ്പിനോടനുബന്ധിച്ച് മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റിയാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. ലോകത്തിലെ ഏറ്റവും മികച്ച ശൈത്യകാല ക്യാംപെയ്ന്‍ ആഭ്യന്തര ടൂറിസം വര്‍ദ്ധിപ്പിക്കുന്നതിനും സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ രാജ്യത്തുടനീളം 1,243 ഹോട്ടലുകളിലായി 2.16 ലക്ഷത്തിലധികം മുറികള്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം യുഎഇയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 13 ശതമാനവും ടൂറിസം മേഖലയുടെ സംഭാവനയായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 17 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ടൂറിസം മേഖല നിലവില്‍ 9.2 ലക്ഷത്തിലധികം തൊഴിലവസരങ്ങളും ലഭ്യമാക്കുന്നു.
ടൂറിസം മേഖലയിലെ നിക്ഷേപം കഴിഞ്ഞ വര്‍ഷം 3220 കോടി ദിര്‍ഹത്തിലെത്തിതായും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ ഇത് 2880 കോടിയായിരുന്നു. നടപ്പുവര്‍ഷം ഇത് 3520 കോടി ദിര്‍ഹമായി ഉയരുമെന്നാണ് പ്രതീക്ഷ. ശൈത്യകാലം ആരംഭിച്ചതോടെ യുഎഇയിലേക്കുളള സഞ്ചാരികളുടെ ഒഴുക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ടൂറിസം മേഖലയുടെ വലിയ വിസനത്തിന് ഇത് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: UAE records a surge in hotel bookings, with minister calling it highest figure in world.