
സൗദി അറേബ്യയില്‍ തൊഴിലാളിയുടെ അനുവാദം കൂടാതെ അവരുടെ ഫോട്ടോയും വിഡിയോയും പരസ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി മാനുഷിക, സാമൂഹിക സേവനവിഭാഗ മന്ത്രാലയം. തൊഴിലാളികളുടെ അന്തസ്സിനെ ബാധിക്കുന്ന ഏതെങ്കിലും പരാമര്‍ശങ്ങളോ പദങ്ങളോ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. മറ്റ് ഭാഷകളിലുള്ള പരസ്യങ്ങളില്‍ അറബിക് വിവര്‍ത്തനം ഉള്‍പ്പെടുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മാനുഷിക, സാമൂഹിക സേവനവിഭാഗ മന്ത്രാലയം പറയുന്നു.
'ഇസ്തില' (Istitha) പ്ലാറ്റ്‌ഫോം വഴി മന്ത്രാലയം പുറത്തിറക്കിയ 'സഹായക തൊഴിലാളി സേവനങ്ങൾക്കായുള്ള കരട് ചട്ടങ്ങൾ' എന്നതിലാണ് ഈ മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. തെറ്റിദ്ധാരണ ഉണ്ടാക്കുന്നതോ, ഉപഭോക്താവിനെ നേരിട്ടോ അല്ലാതെയോ വഞ്ചിക്കുന്നതോ ആയ പരസ്യങ്ങൾ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഈ നിയമം ആവശ്യപ്പെടുന്നു. തെറ്റായ വാഗ്ദാനങ്ങൾ, അവകാശവാദങ്ങൾ, അല്ലെങ്കിൽ വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ എന്നിവ പരസ്യങ്ങളിൽ ഉൾപ്പെടുത്താൻ പാടില്ല.
സാമൂഹിക മാധ്യമങ്ങളിലൂടെ സേവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ഫോട്ടോകളോ വീഡിയോകളോ പരസ്യങ്ങളിൽ പ്രസിദ്ധീകരിക്കാൻ പാടില്ല. തൊഴിലാളികളുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയ ശേഷം അവരുടെ സി.വി.കൾ (ബയോഡാറ്റ) മാത്രം പരസ്യത്തിൽ ഉൾപ്പെടുത്താം. തൊഴിലാളികളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
Content Highlights: Saudi has issued strict guidelines preventing the use of workers photos or videos in advertisement