
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്‌സയില്‍ വ്യാജ വാറ്റ് കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു മലയാളികളില്‍ ഒരാളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. തിരുവനന്തപുരം ചെറുകോട് പോങ്ങുംമൂട് സ്വദേശി കുട്ടന്‍ മണികണ്ഠന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കുന്നത്. ദമ്മാമില്‍ നിന്ന് പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് വിമാനം എത്തിക്കുന്നത്.
ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം. ആലപ്പുഴ കായംകുളം നടക്കാവ് പെരിങ്ങാല സ്വദേശി വിനോദ് കുമാറാണ് മരിച്ച രണ്ടാമത്തെയാൾ. ഫ്ളാറ്റിനുള്ളില്‍ മദ്യ നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന സാമഗ്രികളും മദ്യം നിറച്ച വീപ്പകളും മറ്റും പൊലീസ് കണ്ടെടുത്തിരുന്നു. ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത തിരുവനന്തപുരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിനോദ് കുമാറിന്റെ മൃതദേഹവും വൈകാതെ നാട്ടിലേക്ക് അയയ്ക്കും. ഇയാളുടെ പേരില്‍ സാമ്പത്തിക കേസുകള്‍ ഉള്ളതിനാലാണ് നടപടികള്‍ വൈകുന്നത്. യാത്രാ വിലക്ക് നീക്കാന്‍ പൊലീസ് ബന്ധപ്പെട്ട കോടതിക്ക് കത്ത് കൈമാറിയിട്ടുണ്ട്. മൃതദേഹങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത് തമിഴ്‌നാട് സ്വദേശിയും ഹസയിലെ എംബസി വോളന്റിയറുമായ ജിന്നയുടെ നേതൃത്വത്തില്‍ ആയിരുന്നു. ഇന്ത്യന്‍ എംബസിയാണ് രണ്ടു മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കുന്നത്.
Content Highlights: Keralites found dead in Saudi illicit Liquor center