
Jun 9, 2025
08:23 PM
ദുബായ്: കുവൈറ്റിൽ പ്രവാസി മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ തീപിടിത്തത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുബായിൽ അനുശോചന യോഗവും മൗന പ്രാർത്ഥനയും നടന്നു. ദുബായിലെ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നൂറുകണക്കിന് ജീവനക്കാരും സ്വദേശി അറബ് പൗരപ്രമുഖരും മൗന പ്രാർത്ഥനയിൽ പങ്ക് ചേർന്നു.
ഇസിഎച്ഛ് ഡിജിറ്റൽ ഈ വാരം നടത്താനിരുന്ന മുഴുവൻ സെലിബ്രിറ്റി ഗോൾഡൻ വിസ ചടങ്ങുകളും ഈദ് ആഘോഷ പരിപാടികളും മാറ്റിവെച്ചതായി യോഗത്തിൽ അറിയിച്ചു. മൗന പ്രാർത്ഥനക്ക് ദുബായ് താമസ കുടിയേറ്റ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അദ്നാൻ മൂസ, ഹത്ത മുൻ ദേശീയ ഫെഡറൽ കൗൺസിൽ അംഗം അലി സഈദ് സൈഫ് അബൂദ് അൽ കാബി, ഇസിഎച്ഛ് ഡിജിറ്റൽ സിഇഓ ഇഖ്ബാൽ മാർക്കോണി എന്നനിവർ സംബന്ധിച്ചു.
ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു കുവൈറ്റ് മംഗഫിലെ തൊഴിലാളി ക്യമ്പിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ 50 പേർ മരിച്ചു. അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോലി കഴിഞ്ഞ് തൊഴിലാളികൾ ഉറങ്ങുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. ഇതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലായതായി കുവൈറ്റ് വാർത്താ ഏജൻസി അറിയിച്ചിരുന്നു. ഒരു കുവൈറ്റ് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ചട്ട ലംഘനങ്ങളുടെ പേരിലായിരുന്നു നടപടി.