
ദുബായ്: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴില് നഷ്ട ഇന്ഷുറന്സ് പദ്ധതിയില് അംഗമായത് 6.6 മില്യണിലധികം പേര്. രാജ്യത്ത് തൊഴില് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള തൊഴില് നഷ്ട ഇന്ഷുറന്സ് പദ്ധതിയിൽ അംഗമായവരുടെ എണ്ണം മാനവ വിഭവ ശേഷി മന്ത്രാലയമാണ് അറിയിച്ചത്. ജനുവരി ഒന്നിന് നിലവില് വന്ന പദ്ധതിയില് അംഗമാകാനുളള സമയ പരിധി ഒക്ടോബർ മാസത്തിലാണ് അവസാനിച്ചത്.
ഫെഡറല് ഗവണ്മെന്റ്, സ്വകാര്യ മേഖല തൊഴിലാളികള്, പൗരന്മാര്, താമസക്കാര്, എന്നിവര്ക്ക് സാമൂഹിക പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മ ഇന്ഷൂറന്സ് എടുത്തവര്ക്ക് മൂന്ന് മാസത്തെ നഷ്ടപരിഹാരം ലഭിക്കും. പദ്ധതിയുടെ ഭാഗമാകുന്നതില് വീഴ്ച വരുത്തിയവരിൽ നിന്ന് 400 ദിര്ഹമാണ് പിഴ ഈടാക്കുക.
അംഗമായ ശേഷം തുടര്ച്ചയായി മൂന്ന് മാസം വിഹിതം അടക്കുന്നതില് വീഴ്ച വരുത്തിലായും അംഗത്വം റദ്ദാക്കപ്പെടും. ഇതിന് പുറമെ 200ദിര്ഹം പിഴയും അടക്കേണ്ടി വരും. നിശ്ചിത കാലയളവിനുളളില് പിഴ അടക്കാത്തവരുടെ ശമ്പളത്തില് നിന്നോ മറ്റ് ആനുകൂല്യങ്ങളില് നിന്നോ തുക ഈടാക്കുമെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ജോലി നഷ്ടപ്പെടുന്നവര്ക്ക് അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം തുക മൂന്ന് മാസത്തേക്ക് നല്കുന്നതാണ് പദ്ധതി. യുഎഇയില് സ്വകാര്യ മേഖലയിലും സര്ക്കാര് മേഖലയിലും ജോലി ചെയ്യുന്ന മുഴുവന് ആളുകളും നിര്ബന്ധമായും പദ്ധതിയില് അംഗമാകണമെന്നാണ് നിയമം. 16,000 ദിര്ഹത്തില് കുറവ് ശമ്പളമുള്ളവര്ക്ക് അഞ്ച് ദിര്ഹവും അതില് കൂടുതല് ശമ്പളം ഉള്ളവര്ക്ക് 10 ദിര്ഹമുമാണ് പ്രതിമാസ പ്രീമിയം തുക.