
അബുദബി: ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ സുല്‍ത്താന്‍ അല്‍ നെയാദിക്ക് യുഎഇയില്‍ ഊഷ്മള വരവേല്‍പ്പ്. അബുദബി വിമാനത്താളത്തില്‍ യുഎഇ ഭരണാധികാരികള്‍ നേരിട്ടെത്തിയാണ് നെയാദിയെ സ്വീകരിച്ചത്.
എയര്‍ഷോയുടെ അകമ്പടിയോടെയാണ് അബുദബി വിമാനത്താവളത്തിൽ വരേവേറ്റത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. നെയാദിയുടെ കുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഭരണാധികാരികളുമായുളള കൂടിക്കാഴ്ചക്ക് ശേഷം പുറത്തെത്തിയപ്പോള്‍ അറബ് പരമ്പരാഗത കലാരൂപങ്ങളുടെ അകമ്പടിയോടെണ് അദ്ദേഹത്തെ വരവേറ്റത്. മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെസ് സെന്ററിലെ ഉദ്യാഗസ്ഥരും സുല്‍ത്താന് ഊഷ്മളമായ വരേല്‍പ്പ് ഒരുക്കി.
സ്വദേശികളും വിദേശികളും അടക്കം നിരവധി ആളുകളാണ് നെയാദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്. സുല്‍ത്താനെ വരവേറ്റുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യത്തില്‍ 200ലേറെ പരീക്ഷണങ്ങളിലാണ് നെയാദി ഏര്‍പ്പെട്ടത്. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടത്തോടെയാണ് നെയാദി തിരിച്ചെത്തിയത്. അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശത്ത് നടന്ന ചരിത്രവും നെയാദിയുടെ പേരിലാണ്. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം തുടര്‍ പരീക്ഷണങ്ങള്‍ക്കായി സുല്‍ത്താന്‍ അല്‍ നെയാദി വീണ്ടും നാസയിലേക്ക് പോകും.