സ്ലൊവീന്യ: യൂറോ കപ്പിന് മുമ്പായുള്ള സൗഹൃദ മത്സരത്തിൽ പോർച്ചുഗലിന് തോൽവി. എതിരില്ലാത്ത രണ്ട് ഗോളിന് സ്ലൊവീന്യ പീരങ്കിപ്പടയെ തകർത്തെറിഞ്ഞു. സൂപ്പർതാരം ക്രിസ്റ്റ്യനോ റൊണാൾഡോയുടെ മോശം ഫോമാണ് പോർച്ചുഗലിന് തിരിച്ചടിയായത്. മത്സരത്തിൽ ഒരു ഷോട്ട് മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്.
മത്സരത്തിൽ ഭൂരിഭാഗവും പോർച്ചുഗീസ് സംഘം പന്തിനെ നിയന്ത്രിച്ചു. 10 ഷോട്ടുകൾ പായിച്ചെങ്കിലും രണ്ട് എണ്ണമെ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചുള്ളു. ആദ്യ പകുതി ഗോൾ രഹിത സമനിലയായി. 72-ാം മിനിറ്റിൽ ആദം സെറിനും 80-ാം മിനിറ്റിൽ ടിമി മാക്സും ഗോളുകൾ നേടി.
തോൽവിയോടെ പോർച്ചുഗലിന്റെ തുടർച്ചയായ 11 മത്സരങ്ങളിലെ വിജയകുതിപ്പിനാണ് അവസാനമായത്. ജർമ്മനിയിലെ യൂറോ കപ്പിന് രണ്ട് മാസം ബാക്കി നിൽക്കെ തെറ്റുകൾ തിരുത്താനുണ്ടെന്നാണ് ക്രിസ്റ്റ്യനോയ്ക്കും സംഘത്തിനും മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.