ജക്കാർത്ത: ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യൻ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. സുബാംഗിൽ നിന്നുള്ള സെപ്റ്റൈൻ രഹർജ എന്ന ഫുട്ബോൾ താരമാണ് മിന്നലേറ്റ് മരിച്ചത്. ശനിയാഴ്ച നടന്ന മത്സരത്തിനിടെ ഇന്തോനേഷ്യൻ സമയം വൈകീട്ട് 4:20നാണ് മിന്നലേറ്റത്.
മത്സരത്തിനിടെ മിന്നലേറ്റ് വീണ രഹർജയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എങ്കിലും താരത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല. 35കാരനായ സെപ്റ്റൈൻ രഹർജ മിന്നലേറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
2023-ൽ, കിഴക്കൻ ജാവയിലെ ബോജോനെഗോറോയിലും ഒരു യുവതാരത്തിനും മത്സരത്തിനിടെ മിന്നലേറ്റിരുന്നു. എന്നാൽ അന്ന് താരത്തിന് വേഗത്തിൽ ചികിത്സ ലഭ്യമാക്കിയിരുന്നു. ഇതോടെ താരത്തിന്റെ ജീവൻ രക്ഷിക്കാനും കഴിഞ്ഞിരുന്നു.