'കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള നടപടികൾ പര്യാപ്തമല്ല'; ആശങ്ക പ്രകടിപ്പിച്ച് ജി20 ഉച്ചകോടി

പുനരുപയോഗിക്കാവുന്ന ഊർജ ശേഷി, മൂന്നിരട്ടിയാക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഡൽഹിയിൽ നടക്കുന്ന ജി20 യോ​ഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്
'കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള നടപടികൾ പര്യാപ്തമല്ല'; ആശങ്ക പ്രകടിപ്പിച്ച് ജി20 ഉച്ചകോടി

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം നേരിടാൻ ആ​ഗോളതലത്തിൽ എടുക്കുന്ന നടപടികൾ പര്യാപ്തമല്ലെന്ന് ജി20 രാഷ്ട്രങ്ങൾ. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പ്രവർത്തനങ്ങൾക്കായുള്ള തുക 5.8 ട്രില്യൺ ഡോളറിൽ നിന്ന് 5.9 ട്രില്യൺ ഡോളറാക്കുന്നതിനുള്ള ചർച്ചകളും ഉച്ചകോടിയിൽ നടന്നു. 2030ഓടെയാകും വികസ്വര രാജ്യങ്ങളുടെ പ്രവർത്തനങ്ങൾക്കായുള്ള തുക ഉയർത്തുകയെന്നാണ് വിവരം.

വാതകങ്ങളുടെ പുറന്തള്ളൽ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി നാല് ബില്യൺ ഡോളർ പ്രതിവർഷം നീക്കി വെക്കണമെന്നും ലോക നേതാക്കൾ ആവശ്യപ്പെട്ടു. 2030ഓടെ ഇത്രയും വലിയ തുക പ്രതിവർഷം മാറ്റി വെക്കുന്നതിലേക്ക് എത്തിയാൽ മാത്രമേ, 2050ഓടെ പ്രകൃതിക്ക് ​ദോഷമുണ്ടാക്കുന്ന വാതകങ്ങളുടെ പുറന്തളളൽ പൂർണമായും തടയാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. 2030ഓടെ പുനരുപയോഗിക്കാവുന്ന ഊർജ ശേഷി, മൂന്നിരട്ടിയാക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനും ഡൽഹിയിൽ നടക്കുന്ന ജി20 യോ​ഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്.

ദേശീയ സാഹചര്യങ്ങൾക്കനുസരിച്ച് വർദ്ധിച്ചുവരുന്ന കൽക്കരി വൈദ്യുതി ഉപയോ​ഗം കുറക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തും. കഴിഞ്ഞ ജി20യെ അപേക്ഷിച്ച് കൽക്കരിയെ സംബന്ധിച്ച് വലിയ ചർച്ചകൾ ഡൽഹിയിൽ നടന്നില്ല. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന കൽക്കരി ഉപയോഗിച്ചുള്ള ഊർജ്ജോത്പാദനത്തിൻ്റെ 93 ശതമാനവും പുതിയ കൽക്കരി നിലയങ്ങളുടെ 88 ശതമാനവും ജി20 രാഷ്ട്രങ്ങളിലാണെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

ആ​ഗോള താപനിലയിലെ ശരാശരി വർദ്ധന 1.5 ഡി​ഗ്രിയിലേക്ക് പരിമിതപ്പെടുത്തും. 2030ഓടെ ഹരിത​ഗൃഹ വാതകങ്ങളിൽ വേ​ഗത്തിലുള്ളതും സുസ്ഥിരവുമായ കുറവ് പ്രാവർത്തികമാക്കും. കാലാവസ്ഥാ പ്രശ്നങ്ങൾ നേരിടാനുള്ള സാമ്പത്തിക പ്രശ്‌നങ്ങളിൽ, പ്രതിവർഷം 100 ബില്യൺ ഡോളർ വികസിത രാജ്യങ്ങൾ സംയുക്തമായി സമാഹരിക്കുമെന്നും ജി20 പ്രഖ്യാപിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ജി20 ഉച്ചകോടി ഇന്ന് സമാപിക്കും.

Story Highights: G20 group of countries flag concerns about 'insufficient' global action to address climate change

Related Stories

No stories found.
logo
Reporter Live
www.reporterlive.com