

നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ മുൻപ് പുറത്തുവന്ന വീഡിയോ വളരെ വേദനയോടെയാണ് പ്രേക്ഷകർ കണ്ടത്. മസ്തിഷ്കാഘാതം മൂലം ഒരു വശം ഭാഗികമായി തളർച്ച നേരിടുന്ന അവസ്ഥയിലാണ് നടനിപ്പോൾ. താരം അസുഖബാധിതനാണെന്ന് പുറം ലോകം അറിഞ്ഞത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. ഒരു പരിപാടിയിൽ അവതാരക ലക്ഷ്മി നക്ഷത്രയ്ക്കൊപ്പം വിശിഷ്ടാതിഥിയായി ഉല്ലാസും പങ്കെടുത്തിരുന്നു. കൈകാലുകൾക്ക് സ്വാധീനക്കുറവ് ഉള്ളതിനാൽ സ്റ്റിക്ക് ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം നടന്നിരുന്നത്. തനിക്ക് സ്ട്രോക്ക് ആയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ചടങ്ങിൽ താരം തന്നെ വിശദീകരിച്ചു. ഇപ്പോഴിതാ പ്രേമപനി എന്ന ഷോർട്ട് ഫിലിമിലൂടെ അഭിനയത്തിലേക്ക് തിരിച്ച് വരാൻ തയ്യാറെടുക്കുന്ന ഉല്ലാസ് പുതിയ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.
'എന്റെ സഹപ്രവർത്തകരായിട്ടുള്ള സുഹൃത്തുക്കൾ, മലയാളി പ്രേക്ഷകർ, പ്രവാസികളായ എന്റെ ചങ്ക് സുഹൃത്തുക്കൾ അവർ എല്ലാവരും എന്റെ കൂടെ നിന്നു. എന്നെ ചേർത്ത് പിടിച്ചു. എന്റെ വയ്യായ്മയിൽ ഇവരെല്ലാം എനിക്കൊപ്പം നിന്നു എന്നതിൽ സന്തോഷമാണ്. അതുപോലെ തന്നെ മിമിക്രി അസോസിയേഷൻ ഭയങ്കര സപ്പോർട്ടായിരുന്നു. എന്റെ രോഗാവസ്ഥ ലക്ഷ്മി നക്ഷത്രയാണ് ആദ്യം അറിയുന്നത്.
പിന്നീട് അവളിലൂടെയാണ് ആളുകളും മനസിലാക്കിയത്. അതുവരെ ആർക്കും അറിയില്ലായിരുന്നു. ആരോഗ്യസ്ഥിതിയെ കുറിച്ച് പറയുകയാണെങ്കിൽ സ്ലോ റിക്കവറിയാണെന്ന് പറയേണ്ടി വരും. എന്നാലും എനിക്ക് പ്രതീക്ഷയുണ്ട്. ഒരു വർഷം കൂടി കാത്തിരിക്കണം. അടുത്ത സീസൺ ആകുമ്പേഴേക്കും സ്റ്റേജിൽ കയറാൻ പറ്റും. അതിനുള്ള ശ്രമത്തിലാണ്. ബിനു അടിമാലി, നെൽസൺ, നോബി തുടങ്ങിയവർ വിളിക്കാറുണ്ട്. അസീസൊക്കെ വീട്ടിൽ വന്നിരുന്നു. ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്ത് കൂടെ നിന്നൊരാൾ രമേഷ് പിഷാരടിയായിരുന്നു. എന്നെ ചേർത്ത് പിടിച്ചതിന് പിഷാരടിയോട് നന്ദിയുണ്ട്. ഇപ്പോഴും ഭയങ്കര സപ്പോർട്ടാണ്. എല്ലാവരും ഞങ്ങളുടെ ഷോർട്ട് ഫിലിം കണ്ട് വിജയിപ്പിക്കണം', ഉല്ലാസിന്റെ വാക്കുകൾ.

ടെലിവിഷൻ കോമഡി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. കൗണ്ടറുകളും പ്രത്യേക ശരീരഭാഷയും അവതരണത്തിലെ തമാശകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ശിക്കാരി ശംഭു, കുട്ടനാടൻ മാർപ്പാപ്പ, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് തുടങ്ങിയ സിനിമകളിലും ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.
Content Highlights: Actor Ullas pandalam talks about his health condition and thanks people who supported him