
മലയാള സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിന്റെ മലൈക്കോട്ട വാലിബന്‍. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമയ്ക്ക് തിയേറ്ററുകളിൽ വേണ്ടുന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍. വാലിബന്‍ ഒരു ഭാഗമായി പുറത്തിറക്കാനിരുന്ന ചിത്രമായിരുന്നു വാലിബന്‍, അത് രണ്ട് ഭാഗമായി എത്തിക്കുന്നതില്‍ മോഹന്‍ലാലിനും വിയോജിപ്പ് ഉണ്ടായിരുന്നു എന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ചാപ്റ്റർ 4 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഒറ്റഭാഗമായി ഇറക്കാന്‍ ഉദ്ദേശിച്ച ചിത്രത്തിന്റെ കഥയാണ് സംവിധായകന്‍ പറഞ്ഞത്. മോഹന്‍ലാല്‍ പത്തുമിനിറ്റുകൊണ്ട് അംഗീകരിച്ച കഥയാണത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഷൂട്ടിങ് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ എന്തുകൊണ്ടോ കഥയില്‍ കുറച്ചുമാറ്റങ്ങള്‍ അറിയാതെ കടന്നുവന്നു. പലതടസ്സങ്ങളും പ്രതിസന്ധികളും കാരണമായിരിക്കാം. ഞാന്‍ ആരേയും കുറ്റംപറയുന്നില്ല.
അങ്ങനെ ഒരു ഘട്ടം വന്നപ്പോള്‍ ഇത് രണ്ടുഭാഗമായി ഇറക്കാം എന്ന അഭിപ്രായം വന്നു. പറഞ്ഞ സിനിമ മാത്രം എടുത്താല്‍ മതി എന്ന നിലയില്‍ ഞാനും മോഹന്‍ലാലുമടക്കം അതിനോട് വിയോജിച്ചു. പക്ഷേ, അതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ആദ്യം പറഞ്ഞ കഥയല്ല, ഇപ്പോള്‍ വന്നത്.
രണ്ടാംഭാഗത്തിനുവേണ്ടി കഥകൊണ്ടുവന്ന് അവസാനിപ്പിക്കുകയായിരുന്നു. നല്ലൊരു സിനിമയാണ്, മോശമല്ല. എന്നാല്‍, പ്രതീക്ഷ വളരേ അധികമായിരുന്നു. അതിന്റെ ദോഷമുണ്ടായി. ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന പടം എന്ന നിലയില്‍ വാനോളം പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷ മറ്റൊരു ലെവലിലേക്ക് പോയതാണ്. രണ്ടാംഭാഗത്തിലേക്ക് പോവാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കില്‍ നന്നാകുമായിരുന്നു. രണ്ടാംഭാഗത്തിന് പരിപാടിയില്ല,' ഷിബു ബേബി ജോൺ പറഞ്ഞു.
Content Highlights: Shibu Baby John reiterates that he will not make a second part of Malaikottai Valiban