
കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ പുത്തൻ ചിത്രമാണ് പ്രൈവറ്റ്. ഇന്ദ്രൻസും മീനാക്ഷിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയേറ്ററില്‍ എത്തിയത് 9 മാറ്റങ്ങൾ വരുത്തിയതിന് ശേഷമായിരുന്നു. ഓഗസ്റ്റ് 1 ന് ആയിരുന്നു സിനിമയുടെ റിലീസ് ആദ്യം പദ്ധതിയിട്ടിരുന്നത്. സെൻസർ ബോർഡിൻറെ കടുംപിടിത്തം കാരണമാണ് സിനിമയുടെ റിലീസ് വൈകിയത്.
ഇപ്പോഴിതാ സിനിമയിൽ വിചിത്രമായ ന്യായങ്ങൾ കാണിച്ചാണ് സെൻസർ ബോർഡ് കത്രിക വെച്ചിരിക്കുന്നതെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. പൗരത്വ ബിൽ, ഹിന്ദി സംസാരിക്കുന്നവർ, ബീഹാർ, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാണ് സിനിമ തിയേറ്ററിൽ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ വരുത്തിയ തിരുത്തുകളുടെ രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു.
ചിത്രത്തില്‍ ഒരു സംഘടനയുടെ പേരായി ഉപയോഗിച്ച 'RNS' മാസ്ക് ചെയ്യാനും സെൻസർ ബോർഡ് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഒരു കഥാപാത്രം പുസ്തകം എഴുതിയതിനെ കുറിച്ച് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്തു. അടുത്തിടെ രാജ്യത്ത് കൊല്ലപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങൾ എന്‍ഡ് കാര്‍ഡില്‍ ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാനും സെൻസർ ബോർഡിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ
ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം, തീവ്ര ഇടത് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് സെൻസർ ബോർഡ് സിനിമയ്ക്ക് നേരെ നടപടിയെടുത്തത്.
അതേസമയം, U/A സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീറാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്.
Content Highlights: Changes suggested by the censor board in the film Private are strange