അവതാറിനും ടൈറ്റാനിക്കിനും ഒപ്പം നിൽക്കും രാമായണ; വിമർശങ്ങൾ നേരിടാൻ തയ്യാറെന്ന് എ ആർ റഹ്‌മാൻ

'രാമായണം പോലൊരു സിനിമയില്‍ ഹാന്‍സ് സിമ്മറിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ആരാണ് കരുതുക?'

dot image

ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് എ ആര്‍ റഹ്‌മാനും ഹാന്‍സ് സിമ്മറുമാണ്. ഹാന്‍സ് സിമ്മറിനൊപ്പം പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും സിനിമയെക്കുറിച്ചും എ ആര്‍ റഹ്‌മാന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ചര്‍ച്ചയാവുന്നത്.

ഈ പ്രൊജക്ടിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹത്തിനോടൊപ്പം പ്രവത്തിക്കാൻ കഴിയുമെന്ന് പ്രതീഷിച്ചിരുന്നിലെന്നും റഹ്‌മാൻ പറഞ്ഞു. വിമർശനം വന്നാൽ നേരിടാൻ അദ്ദേഹം തയ്യാറാണെന്നും റഹ്‌മാൻ പറഞ്ഞു. അവതാര്‍, ടൈറ്റാനിക് എന്നീ സിനിമകളുടെ നിലവാരം രാമായണത്തിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണക്ട് സിനിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഈ പ്രൊജക്ടിന്റെ ഭാഗമായതില്‍ അഭിമാനമുണ്ട്. ഇത് നല്ല രീതിയിലാകണം എന്ന് ആഗ്രഹിക്കുന്നു. രാമായണം പോലൊരു സിനിമയില്‍ ഹാന്‍സ് സിമ്മറിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ആരാണ് കരുതുക? ഞങ്ങള്‍ തമ്മിലുള്ള ആദ്യത്തെ കുറച്ച് സെഷനുകള്‍ ശരിക്കും മികച്ചതായിരുന്നു. ലണ്ടനിലായിരുന്നു ആദ്യ സെഷന്‍. രണ്ടാമത്തേത് ലോസ് ആഞ്ചലസിലും മൂന്നാമത്തേത് ദുബൈയിലുമായിരുന്നു. അദ്ദേഹത്തോട് സംസാരിക്കാന്‍ വളരെ എളുപ്പമാണ്.

ഞങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായി സാമ്യമുണ്ട്. സംസ്‌കാരത്തെ കുറിച്ച് അദ്ദേഹത്തിന് ജിജ്ഞാനസയുണ്ട്. വിമര്‍ശനം വന്നാല്‍ നേരിടാന്‍ തയ്യാറാണ്,' എ ആർ റഹ്മാൻ പറഞ്ഞു. 'രാമായണ'ത്തിന് 'അവതാര്‍', 'ടൈറ്റാനിക്' എന്നീ സിനിമകള്‍ക്ക് ഒപ്പം നില്‍ക്കാനാകുമോ എന്ന ചോദ്യത്തിന്, 'തീര്‍ച്ചയായും സാധിക്കും' എന്നും റഹ്‌മാൻ പറഞ്ഞു.

Content Highlights: AR Rahman talks about the movie Ramayana

dot image
To advertise here,contact us
dot image