
ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി പ്രിയങ്കാ ചോപ്ര. ആക്ഷൻ-കോമഡി ഴോണറിലുള്ള ഈ ഹോളിവുഡ് ചിത്രത്തിന്റെ ഈ ഷൂട്ടിങ്ങിനിടെ കണ്ണിനാണ് താരത്തിന് പരിക്കേറ്റത്. 'ദി ടുനൈറ്റ് ഷോ'യിൽ ജിമ്മി ഫാലനുമായുള്ള അഭിമുഖത്തിലാണ് പ്രിയങ്ക അനുഭവം പങ്കുവെച്ചത്.
'ഒരു സ്റ്റണ്ട് സീക്വൻസ് ചിത്രീകരണത്തിനിടെ ക്യാമറയുടെ പിഴവ് കാരണമാണ് അപകടമുണ്ടായത്. അപകടത്തിൽ എന്‍റെ
പുരികത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു. തറയിൽ ഉരുണ്ട് വീഴുന്നതായിരുന്നു രംഗം' പ്രിയങ്ക പറഞ്ഞു.
'നല്ല മഴ പെയ്യുന്നുണ്ടായിരുന്നു, തറയിലേക്ക് ഉരുണ്ടുവരുമ്പോൾ ക്യാമറ അടുത്തേക്ക് വരുന്ന രീതിയിലായിരുന്നു ഷോട്ട്. എന്നാൽ ഇതിനിടെ ക്യാമറയുടെ ഒരു ഭാഗം മുഖത്തുതട്ടുകയും പുരികത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുകയുമായിരുന്നു. ഒന്ന് പാളിയിരുന്നെങ്കിൽ അത് കണ്ണിനുനേർക്ക് വന്നേനെ. ഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല,' പ്രിയങ്ക പറഞ്ഞു.
ഇല്യ നൈഷുള്ളർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്'. എംഐ6 ഏജന്റായാണ് പ്രിയങ്കാ ചോപ്ര എത്തുന്നത്. പാഡി കോൺസിഡിൻ, സ്റ്റീഫൻ റൂട്ട്, കാർല ഗുഗിനോ, ജാക്ക് ക്വായിഡ്, സാറാ നൈൽസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഈ ഹൈ-ഓക്ടെയ്ൻ ആക്ഷൻ-കോമഡി ചിത്രം ജൂലൈ 2-ന് പ്രൈം വീഡിയോയിലൂടെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഉൾപ്പെടെ വിവിധ ഭാഷകളിൽ ആഗോളതലത്തിൽ റിലീസ് ചെയ്യും.
Content Highlights: Priyanka Chopra on injury in shooting location