
തെലുങ്ക് നടി കൽപിക ഗണേഷിനെതിരെ ഗച്ചിബൗളി പെലീസ് സ്റ്റേഷനിൽ കേസ്. പ്രിസം പബ് ജീവനക്കാരോട് മോശമായി പെരുമാറിയതിന് പിന്നാലെയാണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നടിയുടെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് പിറന്നാൾ കേക്ക് പുറത്തു നിന്ന് കൊണ്ടുവരാൻ അനുമതി നിഷേധിച്ചതിനാണ് നടി ഹോട്ടൽ ജീവനക്കാരോട് മോശമായി പെരുമാറിയത്. മെയ് 29 നാണ് സംഭവം നടന്നത്.
പബ് മാനേജ്‌മെന്റിന്റെ പരാതിയിൽ, കൽപിക പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിച്ചുവെന്നും ഹോട്ടൽ വസ്തുവകകൾ നശിപ്പിച്ചുവെന്നും പറയുന്നുണ്ട്. ജീവനക്കാരെ അപമാനിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. പൊലീസിന്റെ സാന്നിധ്യത്തിൽ പോലും നടി ജീവനക്കാരോട് ബഹളം വച്ചുവെന്നും ആരോപണമുണ്ട്. ഹോട്ടൽ ജീവനക്കാരുമായി കൽപിക നടത്തുന്ന വാഗ്വാദത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സെക്ഷൻ 324(4), 352, 351(2) എന്നിവ പ്രകാരം കോടതി അനുമതിയോടെയാണ് പോലീസ് കൽപികയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
2009-ൽ 'പ്രയാണം' എന്ന ചിത്രത്തിലൂടെയാണ് കൽപിക ഗണേഷ് തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'ഓറഞ്ച്', 'ജുലായി', 'സീതമ്മ വക്കിത്‌ലോ ശ്രീരിമല്ലെ ചീതു, 'പാടി പടി ലെച്ചെ മനസു', 'ഹിറ്റ്: ദി ഫസ്റ്റ് കേസ്', 'യശോദ' തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ 'അഥർവ' എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സിനിമകൾക്ക് പുറമെ 'എക്കാടിക്കി ഈ പരുഗു', 'ലോസർ' എന്നീ രണ്ട് സീ5 വെബ് സീരീസുകളിലും കൽപിക ഗണേഷ് അഭിനയിച്ചിട്ടുണ്ട്.
Content Highlights: Police register case against actress for abusing hotel staff