
ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുബേര'. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിൻ മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ചിത്രത്തിലെ ഒരു രംഗത്തിനായി മാലിന്യ കൂമ്പാരത്തിന് നടുവിൽ ഷൂട്ട് ഉണ്ടായിരുന്നെന്നും തനിക്ക് ആ ദുർഗന്ധം സഹിക്കാനായില്ലെന്നും ധനുഷ് പറഞ്ഞു. താൻ ഇക്കാര്യം രശ്മികയോട് പറഞ്ഞപ്പോൾ ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു. സിനിമയുടെ പ്രമോഷൻ പരിപാടിയിലായിരുന്നു ധനുഷ് ഇക്കാര്യം പറഞ്ഞത്.
'ഈ സിനിമയിൽ വലിയൊരു മാലിന്യ കൂമ്പാരത്തിന് നടുവിൽ ഷൂട്ട് ചെയ്യുന്ന സീനുകൾ ഉണ്ടായിരുന്നു. ഞാനും രശ്‌മികയുമായിരുന്നു ആ സീനിൽ. ആറ് ഏഴ് മണിക്കൂർ അവിടെ നിന്നാണ് ഷൂട്ട് ചെയ്തത്. അവിടുത്തെ ദുർഗന്ധം എനിക്ക് സഹിക്കാനിയില്ല. രശ്മികയോട് ഇക്കാര്യം പറഞ്ഞപ്പോൾ 'എനിക്ക് സ്മെൽ ഒന്നും വരുന്നില്ലല്ലോ' എന്നായിരുന്നു മറുപടി. അത് കേട്ടതും ഞാൻ ഞെട്ടി. ഇവർക്ക് എന്തോ പ്രത്യേകത ഉണ്ട് അല്ലാതെ അങ്ങനെ പറയില്ലലോ. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ആ സീൻ ഷൂട്ട് ചെയ്തത്. ഞാൻ ഇതുവരെ ചെയ്തതിൽ വെച്ച് വളരെ വ്യത്യസ്തമായ സിനിമായാണിത്. എനിക്ക് മാത്രമല്ല രശ്‌മികയ്ക്കും നാഗാർജുന സാറിനുമെല്ലാം നല്ല കഥാപാത്രങ്ങളാണ് കിട്ടിയിട്ടുള്ളത്,' ധനുഷ് പറഞ്ഞു.
ജൂൺ 20 നാണ് കുബേര തിയേറ്ററുകളിലെത്തുക. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. ഒരു പാൻ ഇന്ത്യൻ മിത്തോളജിക്കൽ ചിത്രമായാണ് കുബേര ഒരുക്കുന്നത്. 'മേഡ് ഇൻ ഹെവൻ', 'സഞ്ജു', 'പദ്മാവത്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.
പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 50 കോടി രൂപയ്ക്കാണ് സിനിമയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ 'ലവ് സ്റ്റോറി' എന്ന സിനിമക്ക് ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Content Highlights: Dhanush shares his experience shooting for Kubera