
മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ 'തുടരും'. സിനിമയിൽ കുറച്ചു സമയം മാത്രം പ്രത്യക്ഷപ്പെട്ട് കയ്യടി നേടിയ പ്രകടനമായിരുന്നു സംഗീത് പ്രതാപിന്റേത്. ഇപ്പോഴിതാ തിയറ്ററിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ സംഗീതിന്റെ അഭിനയമികവ് ഒടിടി റിലീസിന് പിന്നാലെ ചര്‍ച്ചയാവുകയാണ്. തന്റെ കൂട്ടുകാരന്റെ മൃതദേഹം കൊണ്ടുവരുമ്പോഴുളള നടന്റെ പെർഫോമൻസിനെക്കുറിച്ച് മേഘ്ന രവീന്ദ്രൻ എന്ന പ്രൊഫെെലില്‍ നിന്നും വന്ന കുറിപ്പാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടുന്നത്. ഇത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സംഗീത് പങ്കുവെച്ചിട്ടുണ്ട്.
'സംഗീത് പ്രതാപ് അഥവാ അമൽ ഡേവിസ്. പത്തോ പതിനഞ്ചോ സെക്കൻഡ് മാത്രം ദൈർഘ്യം ഉള്ള ഒരു ഷോട്ട്. ശോഭനയും മണിയൻ പിള്ള രാജുവും ഇർഷാദും ആർഷ ബൈജുവും ഒക്കെ മെയിൻ ഫോക്കസിൽ വരുന്ന സീൻ. പക്ഷേ എന്റെ കണ്ണ് പോയത് ദാ ആ ഔട്ട് ഓഫ് ഫോക്കസിൽ നിൽക്കുന്ന സംഗീതിലേക്കാണ്. ആദ്യത്തെ തിയറ്റർ കാഴ്ചയിലും ഇപ്പോൾ ഒടിടിയിൽ വന്നപ്പോഴും ആദ്യം ശ്രദ്ധ പോയത് അയാളിലേക്കാണ്..!!
ശരിക്കും ഉള്ള് തട്ട് കരഞ്ഞു എന്ന് തന്നെ പറയാം. അത്രയ്ക്ക് ഒറിജിനാലിറ്റി, പെർഫെക്‌ഷൻ. ശോഭനയും മണിയൻ പിള്ള രാജുവും ഇർഷാദും ഒക്കെ ഉള്ള ഒരു സീനിൽ പുതിയ നടൻ ആയ നിങ്ങളിലേക്ക് ഒരു പ്രേക്ഷകന്റെ ശ്രദ്ധ പോയി എങ്കിൽ നിങ്ങൾക്ക് ചില്ലറ കഴിവ് പോരാ..!! ശരിക്കും ആ ഒരു മരണ വീട്ടിലെ സാഹചര്യം നിങ്ങളിലെ ഒറ്റ ഒരാളുടെ പെർഫോമൻസ് കൊണ്ട് പ്രേക്ഷക ആയ എനിക്ക് കണക്ട് ആയി. എത്ര മാത്രം നഷ്ടം ആ അമ്മയ്ക്കും കുടുംബത്തിനും ഉണ്ടായി എന്നതും മനസ്സിലാക്കാൻ നിങ്ങളുടെ ഒരാളുടെ ഭാവം കൊണ്ട് സാധിച്ചു.
കോമഡി മാത്രം ആയി ഒതുങ്ങേണ്ട നടൻ അല്ല നിങ്ങൾ, അന്യായ കഴിവ് ഉണ്ട്..!! ഈ ഒരൊറ്റ സീനിലെ പെർഫോമൻസ് മാത്രം മതി അത് തെളിയിക്കാൻ.ഇനിയും നല്ല വേഷങ്ങൾ കിട്ടട്ടെ. അഭിനന്ദങ്ങൾ', മേഘ്ന കുറിച്ചു. ഇതിന് പിന്നാലെ ഔട്ട് ഓഫ് ഫോക്കസായ തുടരുമിലെ സംഗീതിന്റെ പ്രകടനത്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.
Content Highlights: Social media is full of praise for Sangeet's performance in thudarum movie