
ലണ്ടൻ: ഹോളിവുഡ് സിനിമാ വ്യവസായം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ എഴുത്തുകാർക്ക് പിന്നാലെ സമരനടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് അഭിനേതാക്കളും. പ്രതിഫല വർധന ആവശ്യപ്പെട്ടും എ ഐ തൊഴിൽമേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുമാണ് സമരം. ലോകസിനിമ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം 'ഓപ്പൺഹൈമറി'ന്റെ ലണ്ടൻ പ്രീമിയറിനിടെ വേദിവിട്ടിറങ്ങിയാണ് മുഴുവൻ താരങ്ങളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കിലിയൻ മർഫി, റോബർട്ട് ഡൗണി ജൂനിയർ, എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, ഫ്ലോറൻസ് പഗ് തുടങ്ങിയവരാണ് പ്രദർശനം പാതിവഴിയെ ഉപേക്ഷിച്ച് ലെസ്റ്റർ സ്ക്വയറിലെ ഒഡിയൻ ലക്സ് വേദി വിട്ടത്.
അറുപത് വർഷത്തിനിടെ ഹോളിവുഡ് സാക്ഷ്യം വഹിക്കുന്ന സിനിമ-ടിവി പ്രവർത്തകരുടെ ഏറ്റവും വലിയ സമരമാണ് ഇപ്പോഴത്തേത്. പതിനൊന്ന് ആഴ്ചയായി തുടരുന്ന എഴുത്തുകാരുടെ സമരത്തിന് അഭിനേതാക്കളുടെ സംഘടനയായ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് കഴിഞ്ഞ രാത്രിയാണ് പിന്തുണ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ സിനിമ ചിത്രീകരണങ്ങളിൽ നിന്നും പ്രൊമോഷൻ പരിപാടികളിൽ നിന്നുമെല്ലാം ഒന്നരലക്ഷത്തോളം കലാകാരന്മാർ വിട്ടുനിൽക്കുകയാണ്.
കഴിഞ്ഞ ദിവസം പാരാമൗണ്ട്, വാർണർ ബ്രോസ്, ഡിസ്നി എന്നീ വിതരണ-സ്ട്രീമിങ് വമ്പന്മാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് സമരം പ്രഖ്യാപിച്ചത്. പണിമുടക്കിന്റെ ഭാഗമായി നെറ്റ്ഫ്ലിക്സിന്റെ കാലിഫോർണിയയിലെ ആസ്ഥാനം വെള്ളിയാഴ്ച വൈകിട്ട് ഉപരോധിക്കും. സമരത്തെ സംബന്ധിച്ച് സംഘടന പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, അഭിനയം, പാട്ട്, നൃത്തം, സംഘട്ടനം, മോഷൻ ക്യാപ്ചർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരന്മാർ ചിത്രീകരണങ്ങളിൽ നിന്ന് വിട്ടുനിൽക്കും. സെപ്റ്റംബറിൽ നടക്കേണ്ട എമ്മി അവാാർഡുകൾക്കും മാറ്റമുണ്ടാകാനാണ് സാധ്യത.