
പാലക്കാട്: ഒറ്റപ്പാലം ഈസ്റ്റ് ഒറ്റപ്പാലം ജുമാമസ്ജിൽ മോഷണം നടത്തിയ പ്രതിയെ റിമാൻഡ് ചെയ്തു. കാഞ്ഞിരക്കടവ് സ്വദേശി അബൂബക്കറിനെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെയാണ് ഈസ്റ്റ് ഒറ്റപ്പാലത്തെ പള്ളിയിൽ നിന്ന് അബൂബക്കർ ആറ് ലക്ഷത്തോളം രൂപ മോഷ്ടിച്ചത്. ബലിപെരുന്നാളോടനുബന്ധിച്ച് പള്ളിയിലേക്ക് ലഭിച്ച സംഭാവന തുകയായിരുന്നു ഇത്.
മോഷ്ടിച്ചതിലെ 2.5 ലക്ഷം രൂപയ്ക്ക് അബൂബക്കർ കാർ വാങ്ങിയതായി ഒറ്റപ്പാലം പൊലീസ് കണ്ടെത്തി. ബാക്കിയുള്ള തുകയുമായി അട്ടപ്പാടിയിലുള്ള പെൺസുഹൃത്തിനെ കാണാൻ പോകുന്നതിനിടയിലാണ് അബൂബക്കർ മണ്ണാർക്കാട് വെച്ച് പൊലീസിന്റെ പിടിയിലായത്.
ഇന്നലെ പുലർച്ചയായിരുന്നു സംഭവം നടന്നത്. ഒറ്റപ്പാലം പൊലീസിന്‌റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഓഫീസ് മുറിക്ക് അകത്തെ സിസിടിവി നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ പള്ളി പരിസരത്തെ മറ്റൊരു സിസിടിവിയിൽ നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പൊലീസ് സംഘത്തിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Content Highlights: accused in the Ottapalam mosque theft case remanded