ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പില് അമേരിക്കയോട് അട്ടിമറി തോല്വി ഏറ്റുവാങ്ങിയ പാകിസ്താന് ടീമിനെ രൂക്ഷമായി വിമര്ശിച്ച് മുന് താരം കമ്രാന് അക്മല്. സൂപ്പര് ഓവര് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് പാക് പട വിജയം കൈവിട്ടത്. ഇത് പാക് ക്രിക്കറ്റ് ചരിത്രത്തില് തന്നെ ഏറ്റവും വലിയ അപമാനമാണെന്നാണ് കമ്രാന് അക്മല് വിമര്ശിച്ചത്.
'സൂപ്പര് ഓവറില് കളി കൈവിടുകയെന്നത് പാകിസ്താന് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നാണക്കേടാണ്. ഇതിലും വലിയ അപമാനം പാകിസ്താന് ഉണ്ടാകാനില്ല. അമേരിക്ക അസാധാരണ പ്രകടനം പുറത്തെടുത്തു. റാങ്കിങ്ങില് പാകിസ്താനെക്കാള് താഴെയാണ് സ്ഥാനമെന്ന് അമേരിക്ക തോന്നിപ്പിച്ചേയില്ല. ഉയര്ന്ന റാങ്കിലുള്ള ടീം കളിക്കുന്ന പോലുള്ള പ്രകടനമാണ് അമേരിക്ക പാകിസ്താനെതിരെ കാഴ്ച വെച്ചത്. അത്രയും പക്വതയോടെയാണ് അവര് കളിച്ചത്', മുന് പാക് വിക്കറ്റ് കീപ്പർ അക്മല് യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് പറഞ്ഞു.
'പാകിസ്താനെക്കാള് മികച്ച പ്രകടനം പുറത്തെടുത്തതുകൊണ്ടാണ് അമേരിക്ക വിജയത്തിന് അര്ഹരായത്. പാകിസ്താന് അവരുടെ ക്രിക്കറ്റിന്റെ നിലവാരം കൃത്യമായി തുറന്നുകാണിച്ചു. നമ്മുടെ ക്രിക്കറ്റിനെ അവര് എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോവുന്നതെന്ന് ഇതുസൂചിപ്പിക്കുന്നു', അക്മല് കുറ്റപ്പെടുത്തി.