ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പില് വീണ്ടും അട്ടിമറി. അയര്ലന്ഡിനെ 12 റണ്സിന് വീഴ്ത്തി കാനഡ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. കാനഡ ഉയര്ത്തിയ 138 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അയര്ലന്ഡിന്റെ പോരാട്ടം 125 റണ്സില് അവസാനിച്ചു. കാനഡയ്ക്ക് വേണ്ടി ജെറെമി ഗോര്ഡന്, ഡില്ലിയണ് ഹെയ്ലിഗര് എന്നിവര് രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി.
ന്യൂയോര്ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത കാനഡയ്ക്ക് നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 137 റണ്സ് മാത്രമാണ് നേടാനായത്. നിക്കോളാസ് കിര്ട്ടണ് (49), ശ്രേയസ് മോവ്വ (37) എന്നിവരുടെ ഇന്നിങ്സാണ് കാനഡയ്ക്ക് പൊരുതാവുന്ന സ്കോര് സമ്മാനിച്ചത്. അയര്ലന്ഡിന് വേണ്ടി ക്രൈഗ് യങ്, ബാരി മക്കാര്ത്തി എന്നിവര് രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില് നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് അയർലന്ഡ് 125 റണ്സ് നേടിയത്. അവസാനം ക്രീസിലെത്തിയ മാര്ക് അഡൈര് മാത്രമാണ് ടീമില് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 24 പന്തില് ഒരു സിക്സും മൂന്ന് ബൗണ്ടറിയും സഹിതം 34 റണ്സെടുത്ത താരമാണ് ഐറിഷ് പടയുടെ ടോപ് സ്കോറര്. 22 പന്തില് പുറത്താകാതെ 29 റണ്സെടുത്ത് ജോര്ജ് ഡോക്റെല്ലും മികച്ച പിന്തുണ നല്കി.
തുടക്കത്തിലെ കൂട്ടത്തകര്ച്ചയ്ക്ക് പിന്നാലെ ആറ് വിക്കറ്റ് നഷ്ടത്തില് 59 റണ്സെന്ന നിലയിലായ അയര്ലന്ഡിനെ കരകയറ്റിയത് അഡൈര്-ഡോക്റെല് സഖ്യമാണ്. 62 റണ്സാണ് ഇരുവരും അടിച്ചെടുത്തത്. അവസാന ഓവറില് ഐറിഷ് പടയ്ക്ക് വിജയത്തിലെത്താന് 17 റണ്സായിരുന്നു വേണ്ടത്. എന്നാല് ഇന്നിങ്സ് അവസാനിക്കാന് നാല് പന്തുകള് ബാക്കിനില്ക്കെ അഡൈര് പുറത്തായതോടെ അയര്ലന്ഡ് 12 റണ്സകലെ പരാജയം വഴങ്ങി.