ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരായ മത്സരത്തിൽ റിട്ടയർ ഹർട്ട് ചെയ്തതിൽ വിശദീകരണവുമായി രോഹിത് ശർമ്മ. ജോഷ്വ ലിറ്റിലിന്റെ പന്ത് വലത് തോളിൽ തട്ടിയതിന് പിന്നാലെയാണ് ഇന്ത്യൻ ക്യാപ്റ്റൻ കളം വിട്ടത്. മത്സരത്തിന് പിന്നാലെ തോളിന് ഒരൽപ്പം വേദനയുണ്ടെന്നാണ് രോഹിത് ശർമ്മയുടെ വിശദീകരണം. എന്നാൽ ഇത് ഗുരുതരമായി കാണേണ്ടതില്ലെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ നൽകുന്ന സൂചന.
പിച്ച് എങ്ങനെ പെരുമാറുമെന്ന് നമ്മുക്ക് അറിയാൻ കഴിയില്ല. അഞ്ച് മാസം മാത്രം പ്രായമുള്ള പിച്ചിലാണ് കളിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്നതും പ്രയാസമായിരുന്നു. ബൗളർമാർക്ക് പിച്ചിൽ നിന്ന് വലിയ സഹായം ലഭിച്ചു. ലെങ്ത് ബോളുകൾ സ്ഥിരമായി അടിച്ചുകളിക്കാനായിരുന്നു തീരുമാനമെന്നും രോഹിത് ശർമ്മ പറഞ്ഞു.
അമേരിക്കയിലെ പിച്ചിൽ നാല് സ്പിന്നർമാരെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ ടീം സന്തുലിതയാണ് പരിഗണിച്ചത്. സാഹചര്യങ്ങൾ പേസർമാർക്ക് അനുകൂലമെങ്കിൽ ആ രീതിയിൽ ടീമിനെ ഇറക്കും. വെസ്റ്റ് ഇൻഡീസിൽ കളിക്കുമ്പോൾ സ്പിന്നർമാരെ ഉപയോഗിക്കേണ്ടതായി വരുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി.