ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ പുകഴ്ത്തി മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇത് രോഹിത് ശർമ്മയുടെ അവസാന ലോകകപ്പ് ആകുമോയെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ശ്രീകാന്ത്. രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും ഒരുമിച്ച് ലോകകപ്പ് നേടാനുള്ള അവസാന അവസരമാണിത്. 2026ലെ ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലാണ്. എല്ലാവരും ഇന്ത്യയിൽ കളിക്കാൻ ആഗ്രഹിക്കും. ഇപ്പോഴത്തെ കായികക്ഷമത അനുസരിച്ച് വിരാട് കോഹ്ലിക്ക് അടുത്ത ലോകകപ്പിൽ കളിക്കാൻ കഴിയുമെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
ഇത്തവണ ട്വന്റി 20 ലോകകപ്പ് നേടാൻ വിരാട് കോഹ്ലിക്ക് വലിയ ആഗ്രഹമുണ്ട്. എന്തുകൊണ്ടെന്നാൽ അയാൾ ഇതുവരെ ഒരു ടി20 ലോകകപ്പ് നേടിയിട്ടില്ല. എങ്കിലും അയാൾക്ക് ഒരവസരം ലഭിച്ചേക്കും. രോഹിത് ശർമ്മ 2007ൽ ട്വന്റി 20 ലോകകപ്പ് നേടിയതാണ്. രോഹിത് ഏകദിന ലോകകപ്പ് നേടാൻ ശ്രമിച്ചെങ്കിലും അവസാന മത്സരം പരാജയപ്പെട്ടുവെന്നും ഇന്ത്യൻ മുൻ താരം പ്രതികരിച്ചു.
ട്വന്റി 20 ലോകകപ്പിലേക്കാണ് രോഹിത് ശർമ്മയുടെ ഇപ്പോഴുള്ള ശ്രദ്ധ. ഒരു നായകനായി ലോകകപ്പ് സ്വന്തമാക്കാൻ അയാൾ ശ്രമിക്കുന്നു. ക്യാപ്റ്റനായി ലോകകപ്പ് നേടുക വലിയ കാര്യമാണ്. അതുകൊണ്ടാണ് ക്രിക്കറ്റ് ലോകത്ത് എം എസ് ധോണിയെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി എല്ലാ ഐസിസി കിരീടങ്ങളും ധോണിക്ക് നേടാൻ കഴിഞ്ഞു. അതുപോലെ സ്വന്തം നേട്ടത്തിന് വേണ്ടിയല്ലാതെ രാജ്യത്തിന് വേണ്ടി കിരീടം നേടാൻ രോഹിത് ശർമ്മ ശ്രമിക്കുന്നതായും കൃഷ്ണമാചാരി ശ്രീകാന്ത് വ്യക്തമാക്കി.