ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിന് മുമ്പായ പരിശീലന മത്സരത്തിൽ ഭേദപ്പെട്ട സ്കോർ ഉയർത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. റിഷഭ് പന്ത് 32 ബോളുകളിൽ നിന്ന് 53 റൺസെടുത്ത് ടോപ് സ്കോററായി. മറ്റ് താരങ്ങൾക്ക് അവസരം നൽകാൻ പന്ത് റിട്ടയർഡ് ഔട്ടായി. ഹാർദ്ദിക്ക് പാണ്ഡ്യയും മത്സരത്തിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
തൻവീർ ഇസ്ലാം എറിഞ്ഞ 17-ാം ഓവറിൽ മൂന്ന് സിക്സ് നേടി ഹാർദ്ദിക്ക് പാണ്ഡ്യ ലോകകപ്പ് ടീമിലെ തന്റെ സ്ഥാനം ആവശ്യപ്പെട്ടു. 23 പന്തിൽ 40 റൺസുമായി താരം പുറത്താകാതെ നിന്നു. രണ്ട് ഫോറും നാല് സിക്സും ഉൾപ്പെട്ടതാണ് ഹാർദ്ദിക്കിന്റെ ഇന്നിംഗ്സ്. എന്നാൽ ശിവം ദുബെ താളം കണ്ടെത്തുന്നതിൽ വിഷമിച്ചു. 16 പന്തിൽ 14 റൺസ് മാത്രമാണ് ഓൾ റൗണ്ടർ താരത്തിന് നേടാനായത്.
മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തി. ആറ് പന്തിൽ ഒരു റൺസുമായി സഞ്ജു മടങ്ങി. രോഹിത് ശർമ്മ 19 പന്തിൽ 23 റൺസെടുത്തു. 18 പന്തിൽ 31 റൺസാണ് സൂര്യകുമാർ യാദവിന്റെ സ്കോർ. ലോകകപ്പിൽ ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയർലൻഡ് ആണ് നീലപ്പടയുടെ ആദ്യ എതിരാളികൾ.