ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ടീമുകൾക്ക് മുന്നറിപ്പുമായി ഷാഹിദ് അഫ്രീദി. ടൂർണമെന്റിന് മുമ്പായി ഏറ്റവും മികച്ച ബൗളിംഗ് നിരയെ തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താൻ മുൻ താരം. ബാബർ അസം നയിക്കുന്ന പാക് ടീം ലോകകപ്പിലെ ഏറ്റവും അപകടകരമായ ബൗളിംഗ് നിരയാകുമെന്നാണ് അഫ്രീദിയുടെ വാക്കുകൾ. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐസിസി കിരീടം പാകിസ്താനിൽ എത്തുമെന്നും അഫ്രീദി പറയുന്നു.
മറ്റൊരു ടീമിനും ഇത്ര മികച്ചൊരു ബൗളിംഗ് നിരയുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. പാകിസ്താന്റെ നാല് പേസർമാരും മികച്ച താരങ്ങളാണ്. ബെഞ്ചിലിരിക്കുന്ന അബാസ് അഫ്രീദിയെപ്പോലുള്ളവരെയും നന്നായി ഉപയോഗിക്കാൻ കഴിയും. ലോകോത്തര ബാറ്റിംഗ് നിരയുടെ തകർച്ചയ്ക്ക് കാരണമാകാൻ കഴിയുന്നവരാണ് പാക് ബൗളർമാർ. എല്ലാ താരങ്ങൾക്കും അതിനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും അഫ്രീദി ഓർമ്മിപ്പിച്ചു.
ട്വന്റി 20 ലോകകപ്പിൽ ജൂൺ ആറിനാണ് പാകിസ്താന്റെ ആദ്യ മത്സരം. അമേരിക്കയാണ് എതിരാളികൾ. ജൂൺ ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്താൻ ഇന്ത്യയെ നേരിടും. കാനഡ, അയർലൻഡ് ടീമുകൾക്കെതിരയെ പ്രാഥമിക റൗണ്ടിൽ പാകിസ്താന് മത്സരമുണ്ട്. ഏകദിന ലോകകപ്പിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്ക് കിരീട നേട്ടത്തോടെ മറുപടി പറയുകയാണ് പാകിസ്താന്റെ ലക്ഷ്യം.