അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും അമ്പയറിംഗ് വിവാദം. ഇത്തവണ റോയൽ ചലഞ്ചേഴ്സ് താരം ദിനേശ് കാർത്തിക്കിന്റെ വിക്കറ്റാണ് വിവാദമായിരിക്കുന്നത്. മത്സരത്തിന്റെ 15-ാം ഓവറിലാണ് സംഭവം. മൂന്നാം പന്ത് എറിഞ്ഞ രാജസ്ഥാൻ പേസർ ആവേശ് ഖാന്‍ ദിനേശ് കാർത്തിക്കിനെ വിക്കറ്റിന് മുന്നിൽ കുരുക്കി. ആവേശിന്റെ അപ്പീലിൽ അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാൽ ദിനേശ് കാർത്തിക്ക് റിവ്യൂ നൽകി.
തേഡ് അമ്പയറുടെ പരിശോധനയിൽ പന്ത് ബാറ്റിൽ തട്ടിയതായി കാണിച്ചു. എന്നാൽ ബാറ്റ് പാഡിലാണ് തട്ടിയതെന്നാണ് മറ്റൊരു വാദം. ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കർ തന്നെ ഇത് വെളിപ്പെടുത്തി. കമന്ററി ബോക്സിലായിരുന്നു ഗാവസ്കറിന്റെ പ്രതികരണം. പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകരും വിമർശനവുമായി രംഗത്തെത്തി. അത് ഔട്ട് ആയിരുന്നെങ്കിൽ ദിനേശ് കാർത്തിക്ക് റൺസൊന്നും എടുക്കാതെ പുറത്താകുമായിരുന്നു. എങ്കിലും 13 പന്ത് നേരിട്ട കാർത്തിക്കിന് 11 റൺസേ നേടാൻ കഴിഞ്ഞുള്ളു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. വിരാട് കോഹ്‍ലി 33, കാമറൂൺ ഗ്രീൻ 27, രജത് പാട്ടിദാർ 34, മഹിപാൽ ലോംറോർ 32 എന്നിങ്ങനെ സ്കോർ ചെയ്തു. മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്.