ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഷക്കീബ് അൽ ഹസ്സൻ. 2006ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ കടന്നുവന്ന താരം 18 വർഷമായി ബംഗ്ലാദേശ് ടീമിൽ തുടരുകയാണ്. ട്വന്റി 20 ക്രിക്കറ്റിൽ ലോക ഒന്നാം നമ്പർ ഓൾ റൗണ്ടറാണ് ഹസ്സൻ. ഏകദിനത്തിൽ രണ്ടാമതും ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നാം റാങ്കിലുമാണ് ഈ ബംഗ്ലാദേശുകാരന്റെ സ്ഥാനം.
കളിക്കളത്തിലെ മികച്ച പ്രകടനങ്ങൾ മാത്രമല്ല, താരത്തിന്റെ പ്രവർത്തികളും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഷക്കീബിനൊപ്പം സെൽഫിക്കായി എത്തിയ ആരാധകനോട് ദേഷ്യപ്പെട്ടതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച. സെൽഫി നിർബന്ധപൂർവ്വം എടുക്കാൻ ശ്രമിച്ച ആരാധകനെ ഷക്കീബ് മർദ്ദിക്കാനും ഒരുങ്ങി.
അതിനിടെ ട്വന്റി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പിൽ താൻ അതൃപ്തനെന്ന് ഷക്കീബ് പ്രതികരിച്ചു. കഴിഞ്ഞ ലോകകപ്പിൽ ബംഗ്ലാദേശ് നന്നായി കളിച്ചു. എന്നാൽ ഇത്തവണ മോശം പ്രകടനം നടത്തിയാലും ആരും ഒന്നും പറയില്ല. ലോകകപ്പിൽ രണ്ടാം റൗണ്ടിൽ എത്തണമെങ്കിൽ കുറഞ്ഞത് മൂന്ന് മത്സരമെങ്കിലും വിജയിക്കണം. അതിന് വലിയ തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഇപ്പോൾ നടത്തിയ തയ്യാറെടുപ്പിൽ താൻ അതൃപ്തനെന്നും ബംഗ്ലാദേശ് നായകൻ വ്യക്തമാക്കി.