ബെനോനി: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റില് വീണ്ടും ഇന്ത്യ-ഓസ്ട്രേലിയ ഫൈനല് പോരാട്ടം. രണ്ടാം സെമിഫൈനലില് പാകിസ്താനെ ഒരു വിക്കറ്റിന് വീഴ്ത്തിയാണ് ഓസ്ട്രേലിയ ഫൈനലില് എത്തിയത്. ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും സീനിയര് ടീമുകള് ഏകദിന ലോകകപ്പ് ഫൈനലിലും ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് ഫൈനലിലും ഏറ്റുമുട്ടിയതിന് പിന്നാലെയാണ് അണ്ടർ 19 ലോകകപ്പിലും ഇന്ത്യ-ഓസ്ട്രേലിയ ഫൈനല് ആവര്ത്തിക്കുന്നത്.
ആദ്യം ബാറ്റ് എടുത്ത പാകിസ്താനെ 179 റൺസിൽ ഒതുക്കിയെങ്കിലും ഓസ്ട്രേലിയയുടെ വിജയം അത്ര എളുപ്പമായിരുന്നില്ല. ഓപ്പണിങ് കയറിയ ഹാരി ഡിക്സണും 49 റണ്സടിച്ച ഒലിവര് പീക്കെയും 25 റണ്സെടുത്ത ടോം കാംപ്ബെല്ലുമൊഴികെ മറ്റാരും വിയർക്കാതിരുന്ന മത്സരത്തില് ഓസ്ട്രേലിയ അവസാന ഓവറിലാണ് ജയിച്ചത്. 179 റണ്സ് പ്രതിരോധിക്കാന് പാക് ബൗളര്മാര് നന്നായി തന്നെ പന്തെറിഞ്ഞു. 10 ഓവറില് 34 റണ്സിന് നാല് വിക്കറ്റ് വീഴ്ത്തിയ അലി റാസയാണ് പാക് ബൗളര്മാരില് കസറിയത്. 10 ഓവറില് 20 റണ്സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത അറഫാത്ത് മിന്ഹാസും 10 ഓവറില് 25 റണ്സിന് ഒരു വിക്കറ്റ് വീഴ്ത്തിയ നവീദ് അഹമ്മദ് ഖാനും മികച്ച രീതിയിൽ പന്തെറിഞ്ഞു.
നേരത്തേ 24 റണ്സിന് ആറു വിക്കറ്റ് വീഴ്ത്തിയ ടോം സ്ട്രാക്കറുടെ ബൗളിങ് മികവിലാണ് ഓസീസ്, പാക് ടീമിനെ 48.5 ഓവറില് 179 റണ്സിന് ഓൾ ഔട്ട് ആക്കിയത്. 52 റണ്സ് വീതമെടുത്ത അസന് അവൈസിന്റെയും അറഫാത്ത് മിന്ഹാസിന്റെയും ഇന്നിങ്സുകളാണ് പാകിസ്താനെ 179ല് എത്തിച്ചത്.