ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ വിലയേറിയ താരമായി മിച്ചൽ സ്റ്റാർക്. ഐപിഎൽ ചരിത്രത്തിലാദ്യമായി രണ്ട് താരങ്ങൾ 20 കോടിയിലധികം വില നേടി. ഓസ്ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക് 24.75 കോടി രൂപയ്ക്ക് കൊൽക്കത്തയിലും പാറ്റ് കമ്മിൻസ് 20.50 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദിലുമെത്തി. ന്യൂസീലൻഡ് താരം ഡാരൽ മിച്ചൽ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സിലെത്തി.
ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന വില ലഭിച്ചത് പേസർ ഹർഷൽ പട്ടേലിനാണ്. 11.75 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. 11.50 കോടി രൂപ കൊടുത്ത വെസ്റ്റ് ഇൻഡീസ് പേസർ അൽസാരി ജോസഫിനെ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കി. ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ 6.80 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് തട്ടകത്തിലെത്തിച്ചു. ഷർദുൾ താക്കൂറിനെ നാല് കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് വിളിച്ചെടുത്തത്.
10 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റഴിഞ്ഞ സ്പെൻസർ ജോൺസൺ അപ്രതീക്ഷിത നേട്ടമുണ്ടാക്കി. 10 കോടി രൂപയ്ക്കാണ് താരത്തെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ് താരം റോവ്മാൻ പവൽ 7.40 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലേക്ക് എത്തി. ഇന്ത്യൻ യുവതാരങ്ങളിൽ പണം വാരിയത് ഉത്തർ പ്രദേശ് താരം സമീർ റിസ്‌വിയാണ്. 8.40 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്.
മലയാളി താരമായ രോഹൻ കുന്നുമ്മൽ, കെ എം ആസീഫ്, സന്ദീപ് വാര്യർ എന്നിവർക്കായി ആരും രംഗത്തുവന്നില്ല. കേരളത്തിനായി കളിക്കുന്ന കർണാടക താരം ശ്രേയസ് ഗോപാലിനെ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. സ്റ്റീവ് സ്മിത്ത്, ജോഷ് ഇംഗ്ലീസ്, ജോഷ് ഹേസൽവുഡ്, റാസീ വാൻഡർ ഡസ്സൻ, ജിമ്മി നീഷിം എന്നിവരെയും ആരും ലേലത്തിൽ സ്വന്തമാക്കിയില്ല.