കോഴിക്കോട്: സമസ്താ നേതാക്കളെയും പണ്ഡിതരെയും അപമാനിച്ചെന്ന പരാതിയിൽ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി. സമസ്തയുടെ ഖത്തീബുമാരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത്‌നിന്ന് നാസർ ഫൈസിയെ പുറത്താക്കാനാണ് തീരുമാനം. സമസ്തയുടെ സുപ്രധാന പോഷക സംഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഖുതബ.
നാസർ ഫൈസിയുടെ പുറത്താക്കൽ പ്രമേയം സമസ്ത മുശാവറയുടെ തീരുമാനത്തിന് വിട്ടു. സമസ്തയുടെ യുവജന സംഘടന നേതാവ് കൂടിയാണ് നാസർ ഫൈസി കൂടത്തായി. കഴിഞ്ഞ കുറച്ചുകാലങ്ങളായി സംഘടനയെ ചലിപ്പിക്കാതെ മനഃപൂർവ്വം നിർജീവമാക്കുന്ന അവസ്ഥയാണ്. നിരന്തരമായ ഖത്തീബ് ഉസ്താദുമാർ ഉൾപ്പടെയുള്ള ഉസ്താദുമാരെ നിസാരമാക്കുന്ന വിധത്തിലുള്ള പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തിയെന്ന് നാസർ ഫൈസിക്കെതിരായ പ്രമേയത്തിൽ പറയുന്നുണ്ട്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയേയും അതിന്റെ നേതാക്കളെയും അവമതിക്കുകയും നിസാരവത്കരിക്കുകയും ചെയ്തു. അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് ഒരുനിലയിലും യോഗ്യൻ അല്ലെന്ന് ആവർത്തിച്ച് തെളിയിക്കുന്നതാണ് ഈ കാരണങ്ങളെല്ലാം. അദ്ദേഹത്തെ പൂർണമായും സംഘടനാ ചുമതലകളിൽനിന്നും നീക്കണമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.
Content Highlights: Action taken against Nasar Faizy Koodathai for insulting Samastha leaders