എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം, വർഗീയവാദിയെ നല്ല മനുഷ്യനായി കാണുന്നില്ല: എം സ്വരാജ്

ഇന്ത്യാ വിരുദ്ധ മുദ്ര പതിപ്പിച്ചുകൊടുക്കുന്നത് യൂത്ത്കോൺഗ്രസിന്റെ ഓഫീസിലാണെങ്കിൽ തനിക്കൊരിക്കലും രാജ്യ സ്നേഹി പട്ടം കിട്ടില്ലെന്നും സ്വരാജ്

dot image

മലപ്പുറം: മനുഷ്യസ്നേഹവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണമെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖിന്റെ പരാമർശത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞത് എന്താണെന്ന് കേട്ടിട്ടില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

സ്വരാജിന് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും അടക്കം എല്ലാവരുടെയും പിന്തുണ വേണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദിഖ് നിലമ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ഈ വിഷയത്തിലുള്ള ചോദ്യത്തോടായിരുന്നു സ്വരാജിന്റെ പ്രതികരണം.

എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം. വർഗീയവാദിയെ നല്ല മനുഷ്യനായി കാണുന്നില്ല. വർഗീയവാദികൾ വർഗീയതയുടെ വിഷാംശത്തിൽ നിന്ന് മുക്തരായി മതനിരപേക്ഷ ചേരിയിലേക്ക് കടന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ഹിന്ദുക്കളും ക്രൈസ്തവരും വിവേചനം നേരിടുന്നുണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ശരിവെച്ചുള്ള തുഷാർ വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ മറുപടിയില്ലെന്നും സ്വരാജ് പറഞ്ഞു. എല്ലാ കാര്യത്തിനും മറുപടി പറയേണ്ട കാര്യമില്ല. മലപ്പുറം സെക്യുലർ പാരമ്പര്യമുള്ള, മനുഷ്യർക്കിടയിൽ നന്മയുള്ള നാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വരാജ് ഇന്ത്യാ വിരുദ്ധനാണെന്നുള്ള യൂത്ത്കോൺഗ്രസിന്റെ അടക്കമുള്ള വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മറുപടി. ഇന്ത്യാ വിരുദ്ധ മുദ്ര പതിപ്പിച്ചുകൊടുക്കുന്നത് യൂത്ത്കോൺഗ്രസിന്റെ ഓഫീസിലാണെങ്കിൽ തനിക്കൊരിക്കലും രാജ്യ സ്നേഹി പട്ടം കിട്ടില്ലെന്നായിരുന്നു പ്രതികരണം. അവരോട് വിമർശനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധാനുഭവമുള്ളവരും ചിന്തിക്കുന്നവരും യുദ്ധത്തിനെതിരാണ്. ഇന്ത്യ യുദ്ധത്തിന് എതിരാണ്. പ്രധാനമന്ത്രി യുദ്ധം ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. തിരിച്ചറിവുള്ളവർ യുദ്ധം വേണ്ട എന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'നിലമ്പൂരിന്റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കണമെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ എല്ലാ മനുഷ്യന്റേയും സര്‍പ്പണമാണ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാ അത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ല. എല്ലാ മനുഷ്യരുടെയും പിന്തുണയാണ് ആഗ്രഹിക്കുന്നത്' എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടി എം സിദ്ദിഖ് പറഞ്ഞത്. പ്രസംഗം എതിര്‍കക്ഷികള്‍ രാഷ്ട്രീയ ആയുധമാക്കുന്നതിനിടയിലാണ് വിഷയത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് പ്രതികരിച്ചിരിക്കുന്നത്.

Content Highlights: M Swaraj says he does not consider a communalist to be a good person

dot image
To advertise here,contact us
dot image