150 ലധികം കുടുംബങ്ങൾക്ക് ഭീഷണിയായി പുല്ലമ്പാറയിലെ പാറക്വാറി; വീടുകൾക്ക് വിള്ളൽ, ഇടപെടുമെന്ന് എംഎൽഎ

ഭൂമി കുലുക്കം പോലെയാണ് അനുഭവപ്പെടുന്നതെന്നും വീടിനുള്ളിൽ പ്രകമ്പനം ഉണ്ടാവാറുണ്ടെന്നും നിരവധി വീടുകൾ തകർച്ചയുടെ വക്കിലാണെന്നും നാട്ടുകാർ പറയുന്നു

dot image

തിരുവനന്തപുരം: നെടുമങ്ങാട് പുല്ലമ്പാറ മാമൂട് മലയിൽ പ്രവർത്തിക്കുന്ന നീനു ക്രഷർ ഇൻഡസ്ട്രീസ് എന്ന പാറ ക്വാറി 150 ലധികം വരുന്ന കുടുംബങ്ങളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. ഉഗ്ര സ്ഫോടനത്തോടെയുള്ള പാറഖനനം മൂലം രണ്ട് വീടുകൾ ഇടിഞ്ഞ് താഴ്ന്നു. 40 വീടുകൾക്ക് വിള്ളൽ സംഭവിച്ചു. സംസ്ഥാന സർക്കാരിൻ്റെ പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് പാറഖനനം നടന്നു വരുന്നത്.

ഭൂമി കുലുക്കം പോലെയാണ് അനുഭവപ്പെടുന്നതെന്നും വീടിനുള്ളിൽ പ്രകമ്പനം ഉണ്ടാവാറുണ്ടെന്നും നിരവധി വീടുകൾ തകർച്ചയുടെ വക്കിലാണെന്നും നാട്ടുകാർ പറയുന്നു. കാലവർഷം കൂടി ശക്തമാകുന്നതോടെ തലസ്ഥാനത്തെ ഒരു ഗ്രാമത്തിലെ ജനങ്ങൾ പേടിയോടെയാണ് കഴിയുന്നത്. 2023 ഒക്ടോബറിൽ പുല്ലമ്പാറയിൽ ഇരുനിലവീട് തകർന്ന് മണ്ണിനടിയിലായിരുന്നു. തുടർന്ന് ജനം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പാറക്വാറിക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നു.

എന്നാൽ ഉടമ സുപ്രീംകോടതിയെ സമീപിച്ച് താത്കാലിക ഉത്തരവ് നേടി പ്രവർത്തനം തുടങ്ങുകയായിരുന്നു. മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഉടമ ഖനനം തുടരുന്നത്. മാത്രമല്ല, പൊലീസിൽ പരാതിപ്പെട്ടവർക്കെതിരെയും ഇയാൾ പരാതി നൽകി.

അതേസമയം, ക്വാറി മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നാണ് മനസിലാകുന്നതെന്ന് ഡി കെ മുരളി എംഎൽഎ റിപ്പോർട്ടറിനോട് പറഞ്ഞു. കോടതിയുടെ ഉത്തരവിനനുസരിച്ചാണ് പ്രവർത്തനം തുടരുന്നത്. വിഷയത്തിൽ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: crusher industry in Pullampara threatens over 150 families

dot image
To advertise here,contact us
dot image