ബ്രസീൽ ഫുട്ബാൾ ഇതിഹാസം പെലെ തന്റെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കിയ 1958-ലെ ലോകകപ്പ് കലാശപ്പോരിൽ അണിഞ്ഞ ആ ജേഴ്‌സി ലേലത്തിന്. 'സോതെബീസ്' എന്ന ഫൈൻ ആർട്സ് കമ്പനിയാണ് ജേഴ്‌സി ലേലത്തിന് വയ്ക്കുന്നത്. ലേലത്തിൽ ആറ് മില്യൺ ഡോളർ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ 29 മുതൽ ജൂലൈ 16 വരെ ഓൺലൈൻ ആയാണ് ലേലം നടക്കുന്നത്.
1958 ലോകകപ്പ് ഫൈനലിൽ അന്ന് സ്വീഡനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബ്രസീൽ പരാജയപ്പെടുത്തിയിരുന്നത്. തന്റെ പതിനേഴാം വയസിൽ തന്നെ ദേശീയ ടീമിനായി ബൂട്ടണിഞ്ഞ പെലെ അന്ന് രണ്ട ഗോളുകൾ നേടിയിരുന്നു. സാവോപോളോയിലെ തെരുവുകളിൽ കടലാസും പഴയ തുണികളും നിറച്ച പന്തുകൾ തട്ടി കളിപഠിച്ച പെലെ, ഫുട്ബാൾ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായി മാറുന്നതിന്റെ തുടക്കം കൂടിയായിരുന്നു ആ മത്സരം.
കായിക ലോകത്തെ ലേലങ്ങളുടെ ചരിത്രത്തിൽ അർജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുമായി ബന്ധപ്പെട്ട വസ്തുക്കൾക്കും വലിയ ഡിമാൻഡ് തന്നെയാണ് ഉള്ളത്. 1986 ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ പ്രശസ്തമായ 'ദൈവത്തിന്റെ കൈ' ഗോൾ നേടിയപ്പോൾ ഉപയോഗിച്ച 'അഡിഡാസ് അസ്ടെക' പന്ത് അടുത്തിടെ 2.5 മുതൽ 3 മില്യൺ പൗണ്ട് വരെ തുകയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്.
Content highlight: Pele's 1958 World Cup final jersey up for auction