ഫുട്‌ബോള്‍ ലോകകപ്പിന് പണക്കിലുക്കം; സമ്മാനത്തുക വര്‍ധിപ്പിക്കാന്‍ ഫിഫ, അസോസിയേഷനുകളുമായി ചര്‍ച്ച

2026 ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത് അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങളില്‍

2026 ലോകകപ്പില്‍ സമ്മാനത്തുകയില്‍ വന്‍ വര്‍ധനവിനൊരുങ്ങി ഫിഫ. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും വലിയ സമ്മാനത്തുക നല്‍കുമെന്നാണ് വിവരം. ഇതിനായി എല്ലാ രാജ്യങ്ങളിലെയും ഫുട്‌ബോള്‍ അസോസിയേഷനുകളുമായി ഫിഫ ചര്‍ച്ച തുടങ്ങി. ചര്‍ച്ച ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ഫിഫ അറിയിച്ചു. വാന്‍കൂവറില്‍ നടക്കുന്ന 76-ാമത് ഫിഫ കോണ്‍ഗ്രസിന് മുന്നോടിയായി ചൊവ്വാഴ്ച ഫിഫ കൗണ്‍സില്‍ യോഗത്തില്‍ ഈ നിര്‍ദേശം അംഗീകരിക്കേണ്ടതുണ്ട്.

2026 ലോകകപ്പിനുള്ള സമ്മാനത്തുക മുന്‍ പതിപ്പിനേക്കാള്‍ 50 ശതമാനം കൂടുതലായിരിക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഫിഫ പ്രഖ്യാപിച്ചിരുന്നു. ഫിഫയ്ക്ക് വലിയ വരുമാന വര്‍ധനവ് ഉണ്ടായതിനെത്തുടര്‍ന്നാണ് സമ്മാനത്തുകയിലും വര്‍ധനവ് നല്‍കുന്നത്. 2022 ഖത്തര്‍ ലോകകപ്പ് ജയിച്ച അര്‍ജന്റീനയ്ക്ക് 344 കോടി ഇന്ത്യന്‍ രൂപയാണ് ലഭിച്ചത്. ജേതാക്കള്‍ക്ക് എത്രവരെ വര്‍ധനവ് ഉണ്ടാകുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഫിഫ യോഗത്തിന് ശേഷം വലിയ വര്‍ധനവ് ഉണ്ടാകാനാണ് സാധ്യതതയെന്നും റിപ്പോര്‍ട്ടുണ്ട്.

2022 ലോകകപ്പില്‍ റണ്ണറപ്പായ ഫ്രാന്‍സ് ടീമിന് 245 കോടി രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 220 കോടി രൂപയും നാലാം സ്ഥാനക്കാര്‍ക്ക് 204 കോടി രൂപയുമാണ് ലഭിച്ചത്. അഞ്ചുമുതല്‍ എട്ടുവരെ സ്ഥാനക്കാര്‍ക്ക് 138 കോടി രൂപയും ഒമ്പത് മുതല്‍ 16 വരെയുള്ള സ്ഥാനക്കാര്‍ക്ക് 106 കോടി രൂപയും 17 മുതല്‍ 32 വരെയുള്ള ടീമുകള്‍ക്ക് 74 കോടി രൂപയുമാണ് ലഭിച്ചത്. ഇത്തവണ 48 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ് നടക്കുന്നത്. വലിയ സാമ്പത്തികം തന്നെ ഫിഫ ഇതിനായി കണ്ടെത്തേണ്ടി വരും.

content highlights: FIFA looks to boost World Cup prize money; talks underway with member associations

To advertise here,contact us