ആവേശം നിറഞ്ഞ സതേൺ ഡെർബിയിൽ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയ്ക്ക് സീസണിലെ ആദ്യ വിജയം. ഒരു ഗോളിന് പിന്നിലായ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ശക്തമായി തിരിച്ചടിച്ചത്. അങ്ങനെ ഈ സീസണിലെ തങ്ങളുടെ ആദ്യ മൂന്ന് പോയിന്റുകൾ സ്വന്തമാക്കി.
കളിയുടെ 27-ാം മിനിറ്റിൽ ഫല്ലോയുടെ സെൽഫ് ഗോളിലൂടെ ആതിഥേയരായ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 33-ാം മിനിറ്റിൽ ബെംഗളൂരു താരം ബ്രയാൻ സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിൽ നിർണ്ണായകമായി. മൈതാനത്തെ തർക്കത്തിനിടെ കൈവീശിയതിനാണ് സാഞ്ചസിന് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചത്. പത്തുപേരുമായി ചുരുങ്ങിയ ബെംഗളൂരുവിനെതിരെ ആദ്യ പകുതിയുടെ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സ് കളിയിൽ പിടിമുറുക്കി.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണാത്മകമായ ഫുട്ബോളാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. 60-ാം മിനിറ്റിൽ എബിദാസ് യേശുദാസിന്റെ പാസിൽ നിന്നും വിക്ടർ ബെർട്ടോമിയു സമനില ഗോൾ നേടി. പുതിയ ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ടീം നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. സമനിലയായതോടെ ആത്മവിശ്വാസം വർദ്ധിച്ച ബ്ലാസ്റ്റേഴ്‌സ് വിജയഗോളിനായി നിരന്തരം സമ്മർദ്ദം ചെലുത്തി.
78-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ച ഫ്രാൻസിസ്കോ അബാലോ ടീമിന്റെ വിജയഗോൾ കണ്ടെത്തി. പ്രതിരോധ താരങ്ങളെ വെട്ടിച്ച് കയറി പോസ്റ്റിന്റെ മൂലയിലേക്ക് പായിച്ച ഷോട്ട് ലക്ഷ്യം കണ്ടതോടെ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ബെംഗളൂരു ശ്രമിച്ചെങ്കിലും ഗോൾകീപ്പർ അർഷ് ഷെയ്ഖിന്റെ തകർപ്പൻ സേവുകൾ ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചു.
പുതുതായി ടീമിലെത്തിയ താരങ്ങളുടെയും അരങ്ങേറ്റക്കാരുടെയും സാന്നിധ്യം ടീമിന് വലിയ ഊർജ്ജമാണ് നൽകിയത്. ചരിത്രപരമായി വലിയ വെല്ലുവിളികൾ നേരിട്ടിട്ടുള്ള ബെംഗളൂരുവിലെ മൈതാനത്ത് നേടിയ ഈ വിജയം ബ്ലാസ്റ്റേഴ്‌സിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. വരും മത്സരങ്ങളിൽ ഈ മികവ് തുടരാമെന്ന പ്രതീക്ഷയിലാണ് ടീം. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരം.
Content highlight: Kerala Blasters win against Bengaluru FC in ISL